ക്രിക്കറ്റില്‍ ഫീല്‍ഡ് അമ്പയര്‍മാരൊടെ തീരുമാനങ്ങളില്‍ സംശയം രേഖപ്പെടുത്താനും മൂന്നാം അമ്പയറുടെ സേവനം ആവശ്യപ്പെടാനും കളിക്കാര്‍ക്ക് അവസരം നല്‍കുന്ന റഫറല്‍ സംവിധാനം ഉപയോഗിച്ച ആദ്യ ടീമായി ഇന്ത്യ മാറി. ഇന്ത്യ ലങ്ക ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിന്‍റെ രണ്ടാം ദിവസം അമ്പയര്‍ മാര്‍ക് ബെന്‍സന്‍റെ തീരുമാനങ്ങള്‍ മൂന്നു വട്ടമാണ് ചോദ്യം ചെയ്യപ്പെട്ടത്.
ശ്രീലങ്കന്‍ ഓപ്പണര്‍ വര്‍ണപുരെയ്ക്ക് എതിരായ ഹര്‍ഭജന്‍ സിങ്ങിന്‍റെ എല്‍ബിഡബ്ല്യു അപ്പീല്‍ ഫീല്‍ഡ് അമ്പയര്‍ മാര്‍ക്ക് ബെന്‍സന്‍ തള്ളിയപ്പോഴാണ് ഈ തീരുമാനം മൂന്നാം അമ്പയര്‍ക്ക് റഫര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ ആവശ്യപ്പെട്ടത്. മൂന്നാം അമ്പയര്‍ റൂഡി കോര്‍ടസന്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ബെന്‍സനെ തന്‍റെ വിലയിരുത്തല്‍ അറിയിച്ചു. ഇതിന് ശേഷം വര്‍ണപുരെ പുറത്തായില്ല എന്ന തന്‍റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാര്‍ ബെന്‍സന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിന് ശേഷം പിന്നെയും രണ്ട് വട്ടം ബെന്‍സന്‍റെ തീരുമാനം ചോദ്യ ചെയ്യപ്പെട്ടു. ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ തിലകരത്നെ ദിലഷനാണ് ബന്‍സനെ രണ്ടാമത് ചോദ്യം ചെയ്തത്. മത്സരത്തിന്‍റെ 106മത്തെ ഓവറില്‍ സാഹിര്‍ ഖാന്‍റെ പന്തില്‍ കീപ്പര്‍ കാര്‍ത്തിക്ക് പിടിച്ച് ദില്‍ഷന്‍ പുറത്തായി എന്ന ബെന്‍സന്‍റെ തീരുമാനമാണ് ലങ്കന്‍ ബാറ്റ്സ്മാന്‍ ചോദ്യം ചെയ്തത്. ഇത്തവണ ബെന്‍സന്‍റെ തീരുമാനം തെറ്റിയെന്നായിരുന്നു ടി വി അമ്പയര്‍ കോര്‍ട്സന്‍റെ അഭിപ്രായം. ഇതോടെ റഫറല്‍ സംവിധാനത്തിലൂടെ അനുകൂല നേടിയ ആദ്യ താരമെന്ന ബഹുമതിയും ദില്‍ഷന്‍ സ്വന്തമാക്കി.
കളിയുടെ അവസാന ഓവറിലായിരുന്നു മൂന്നാം റഫറല്‍. ഇത്തവണ ഹര്‍ഭജന്‍റെ പന്തില്‍ ദില്‍ഷന്‍ വിക്കറ്റിന് മുന്നില്‍ കുടിയെന്നായിരുന്നു ഇന്ത്യയുടെ വാദം. അമ്പയര്‍ ബെന്‍സന്‍ ഈ അപ്പീല്‍ നിരാകരിച്ചതോടെ തീരുമാനം മൂന്നാം അമ്പയര്‍ക്ക് റഫര്‍ ചെയ്തുവെങ്കിലും തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഫലം കാണാത്ത രണ്ട് റഫറലുകള്‍ നടത്തിയ ഇന്ത്യക്ക് ഇനി ഈ ഇന്നിങ്ങ്‌സില്‍ ഫലം കാണാത്ത ഒരു റഫറല്‍ കൂടി മാത്രമെ നടത്താന്‍ സാധിക്കും.
|