ഫുട്ബോളില്‍ ഡീഗോ മറഡോണ എന്ന നാമം ദൈവത്തിന്‍റേതാണ്. കാരണം മൈതാനത്തു ദൈവത്തിനു മാത്രം സാധ്യമാകുന്ന പ്രകടനത്തിലൂടെയാണ് മറഡോണ എന്ന നക്ഷത്രം ഉദിച്ചുയര്‍ന്നത്. ഫുട്ബോളില്‍ കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസ താരമായിരുന്നു ഡിഗോ മറഡോണ. 1977 മുതല്‍ 1996 വരെ ലോക ഫുട്ബോളിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു ഡീഗോ ഇന്നും ഫുട്ബോളില്‍ നിറഞ്ഞു നില്‍ക്കുന്നു.
കാല്‍പന്തു കളിയിലെ കലാകാരനായിരുന്ന മറഡോണയുടെ നാല്‍പ്പത്തേഴാം ജന്‍മദിനമാണ് 2006,ഒക്‌ടോബര്‍ 30. അര്‍ജന്‍റീനിയന്‍ ദരിദ്ര സാഹചര്യത്തെ പന്തുകളി കൊണ്ടു നേരിട്ട മറഡോണ ലോക ഫുട്ബോളില്‍ കഴിവു തെളിയിച്ച ഇതിഹാസ താരമായി വളര്‍ന്നത് പ്രതിഭ ഒന്നു കൊണ്ടു മാത്രമാണ്. മികച്ച കായിക ശേഷിയും പന്തു നിയന്ത്രണവും കയ്യിലുണ്ടായിരുന്ന മറഡോണ ഫുട്ബോളിലെ ഡ്രിംബ്ലിംഗ് എന്ന കലയിലെ ഉസ്താദായിരുന്നു.
രണ്ടു ലോകകപ്പിലായി ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ടു ഗോളുകള്‍ തന്നെ ഇതിന് ഉദാഹരണം. 86 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ സ്വന്തം ഹാഫില്‍ മറഡോണയ്‌ക്ക് പന്തു കിട്ടുമ്പോള്‍ 11 ടച്ച് കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിന്‍റെ അഞ്ചു കളിക്കാരെയും(ഗ്ലെന്‍ ഹോഡില്‍, പീറ്റര്‍ ഷീല്‍ഡ്, കെന്നി സാന്‍സം, ടെറി ബുച്ചര്‍, ടെറി ഫെന്‍വിക്ക്) ഗോളി പീറ്റര്‍ ഷില്‍ട്ടണെയും മറികടന്ന് മറഡോണ നേടിയ ഗോള്‍ 2002 ഓണ്‍ലൈന്‍ വോട്ടിംഗില്‍ നൂറ്റാണ്ടിന്‍റെ ഗോളായിട്ടാണ് കുറിച്ചത്.
അതിനും മുമ്പ് അര്‍ജന്‍റീന താരം ഷില്‍ട്ടണെ മറികടന്ന് കൈകൊണ്ടുള്ള നേടിയ ഗോള്‍ യുകെയിലെ ചാനല്‍ ഫോര്‍ തെരഞ്ഞെടുത്ത 100 മഹത്തായ കായിക നിമിഷങ്ങളിലും പെട്ടു. അതായത് അഭിമാന ബോധം കൂടുതലുള്ള ഇംഗ്ലീഷുകാര്‍ പോലും ലാറ്റിനമേരിക്കന്‍ മാന്ത്രികന്‍റെ മായിക പ്രപഞ്ചത്തില്‍ വീണു പോയെന്നര്‍ത്ഥം. ഡീഗോയുടെ ഓരോ നീക്കത്തിലും ദൈവത്തിന്‍റേ തലോടലുണ്ടായിരുന്നു. വിശ്വ വിഖ്യാതമായ ദൈവത്തിന്‍റേ ഗോള്‍ അതു തെളിയിക്കുന്നു.
|