ഗ്രേഗ് ചാപ്പല്‍ യുഗം ഇന്ത്യന്‍ ക്രിക്കറ്റിന് സമ്മാനിച്ച കടുത്ത പരാജയങ്ങള്‍ മറന്ന് മഹേന്ദ്ര സിങ്ങ് ധോനിയുടെ നേതൃത്വത്തിലുള്ള യുവ ഇന്ത്യ പുതിയ ഇതിഹാസം രചിച്ചിട്ട് സെപ്തംബര്‍ 24ന് ഒരു വര്‍ഷം തികയുന്നു. ദക്ഷിണാഫ്രിക്കയിലെ വാണടറേഴ്സ് സ്റ്റേഡിയത്തില്‍ കൃത്യം 365 ദിവസങ്ങള്‍ക്ക് മുന്‍പാണ് ധോനിയും കൂട്ടരും ട്വന്‍റി20 ലോകകപ്പ് കിരീടമുയര്‍ത്തി ആനന്ദ നൃത്തം ചവിട്ടിയത്.
ഫൈനലിലെ അവസാന ഓവറില്‍ നാല് പന്തുകളില്‍ നിന്ന് ആറ് റണ്‍സ് വിജയലക്‌ഷ്യവുമായി നിന്ന് പാകിസ്ഥാന്‍റെ വെടിക്കെട്ട് ബാറ്റ്സമാന്‍ മിസ്ബാ ഉള്‍ ഹഖിന് മുന്നിലേക്ക് യുവതാരം ജോഗിന്ദര്‍ ശര്‍മ്മ പന്തുമായി ഓടിയടുക്കുമ്പോള്‍ ഫൈനലുകളില്‍ തോല്‍ക്കുന്ന പതിവ് ഇന്ത്യ വീണ്ടും ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു എന്നായിരുന്നു ഭൂരിപക്ഷം ഇന്ത്യന്‍ ആരാധകരും കരുതിയത്.
എന്നാല്‍ മിസബയുടെ മനസ് വായിച്ചിട്ടെന്ന പോലെ ജോഗിന്ദര്‍ എറിഞ്ഞ പന്തില്‍ റിവേഴ്സ് സ്വീപ്പിനാണ് പാക് ബാറ്റ്സ്മാന്‍ ശ്രമിച്ചത്. ബാറ്റില്‍ കൊണ്ട് പന്ത് ആകശത്തേയ്ക്ക് ഉയര്‍ന്നതിന്‍റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കണ്ട് പ്രേക്ഷകര്‍ മറ്റൊരു സിക്സര്‍ പ്രതീക്ഷിച്ചു നില്‍കുമ്പോള്‍ പന്ത് സുരക്ഷിതമായി കൈയ്യിലൊതുക്കി വിജയാഹ്ലാദത്തോടെ മുന്നോട്ട് കുതിച്ച ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുയുഗ പിറവി കൂടി വിളിച്ചറിയിക്കുകയായിരുന്നു.
|