പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണ പാരായണം - ഒന്നാം ദിവസം

ചതുരാനനനിതി സ്തുതിചെയ്തൊരുനേരം
മധുരതരമതിവിശദസ്മിതപൂര്‍വം
അരുളിച്ചെയ്തു നാഥ "നെന്തിപ്പോളെല്ലാവരു-
മൊരുമിച്ചെന്നെക്കാണ്മാനിവിടേക്കുഴറ്റോടെ
വരുവാന്‍ മൂലമതു ചൊല്ലുകെ"ന്നതു കേട്ടു
സരസീരുഹഭവനീവണ്ണമുണര്‍ത്തിച്ചുഃ
"നിന്തിരുവടിതിരുവുളളത്തിലേറാതെക-
ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുളളതു പോറ്റീ!
എങ്കിലുമുണര്‍ത്തിക്കാം മൂന്നു ലോകത്തിങ്കലും
സങ്കടം മുഴുത്തിരിക്കുന്നിതിക്കാലം നാഥ! 450
പൗലസ്ത്യതനയനാം രാവണന്‍തന്നാലിപ്പോള്‍
ത്രൈലോക്യം നശിച്ചിതു മിക്കതും ജഗല്‍പതേ!
മദ്ദത്തവരബലദര്‍പ്പിതനായിട്ടതി-
നിര്‍ദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു
നാകശാസനവും ചെയ്തീടിനാന്‍ ദശാനനന്‍.
യാഗാദികര്‍മ്മങ്ങളും മുടക്കിയത്രയല്ല
യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു. 460
ധര്‍മ്മപത്നികളേയും പിടിച്ചുകൊണ്ടുപോയാന്‍
ധര്‍മ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
മര്‍ത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യുവെന്നതും മുന്നേ കല്‍പിതം ജഗല്‍പതേ!
നിന്തിരുവടിതന്നെ മര്‍ത്ത്യനായ്പിറന്നിനി
പങ്ക്തികന്ധരന്‍തന്നെക്കൊല്ലണം ദയാനിധേ!
സന്തതം നമസ്കാരമതിനു മധുരിപോ!
ചെന്തളിരടിയിണ ചിന്തിക്കായ്‌വരേണമേ!"
പത്മസംഭവനിത്ഥമുണര്‍ത്തിച്ചതുനേരം
പത്മലോചനന്‍ ചിരിച്ചരുളിച്ചെയ്താനേവംഃ 470

"ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം
പുത്രലാഭാര്‍ത്ഥം പുരാ കശ്യപപ്രജാപതി.
ദത്തമായിതു വരം സുപ്രസന്നേന മയാ
തദ്വചസ്സത്യം കര്‍ത്തുമുദ്യോഗമദ്യൈവ മേ.
കശ്യപന്‍ ദശരഥനാംനാ രാജന്യേന്ദ്രനായ്‌
കാശ്യപീതലേ തിഷ്ഠത്യധുനാ വിധാതാവേ!
തസ്യ വല്ലഭയാകുമദിതി കൗസല്യയും
തസ്യാമാത്മജനായി വന്നു ഞാന്‍ ജനിച്ചീടും.
മത്സഹോദരന്മാരായ്‌ മൂന്നുപേരുണ്ടായ്‌വരും
ചിത്സ്വരൂപിണി മമ ശക്തിയാം വിശ്വേശ്വരി 480
യോഗമായാദേവിയും ജനകാലയേ വന്നു
കീകസാത്മജകുലനാശകാരിണിയായി
മേദിനിതന്നിലയോനിജയായുണ്ടായ്‌വരു-
മാദിതേയന്മാര്‍ കപിവീരരായ്പിറക്കേണം.
മേദിനീദേവിക്കതിഭാരംകൊണ്ടുണ്ടായൊരു
വേദന തീര്‍പ്പനെന്നാ"ലെന്നരുള്‍ചെയ്തു നാഥന്‍
വേദനായകനെയുമയച്ചു മറഞ്ഞപ്പോള്‍
വേധാവും നമസ്കരിച്ചീടിനാന്‍ ഭക്തിയോടെ.
ആദിതേയന്മാരെല്ലാമാധിതീര്‍ന്നതുനേര-
മാദിനായകന്‍ മറഞ്ഞീടിനോരാശനോക്കി 490
ഖേദവുമകന്നുളളില്‍ പ്രീതിപൂണ്ടുടനുടന്‍
മേദിനിതന്നില്‍ വീണു നമസ്കാരവുംചെയ്താര്‍.
മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം
വേധാവും ദേവകളോടരുളിച്ചെയ്താനേവം.
"ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
മാനവപ്രവരനായ്‌വന്നവതരിച്ചീടും
വാസരാധീശാന്വയേ സാദരമയോദ്ധ്യയില്‍;
വാസവാദികളായ നിങ്ങളുമൊന്നുവേണം.
വാസുദേവനെപ്പരിചരിച്ചുകൊള്‍വാനായി-
ദ്ദാസഭാവേന ഭൂമീമണ്ഡലേ പിറക്കേണം, 500
മാനിയാം ദശാനനഭൃത്യന്മാരാകും യാതു-
ധാനവീരന്മാരോടു യുദ്ധം ചെയ്‌വതിന്നോരോ
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും
വാനരപ്രവരന്മാരായേതും വൈകിടാതെ."
സുത്രാമാദികളോടു പത്മസംഭവന്‍ നിജ
ഭര്‍ത്തൃശാസനമരുള്‍ചെയ്തുടന്‍ കൃതാര്‍ത്ഥനായ്‌
സത്യലോകവും പുക്കു സത്വരം ധരിത്രിയു-
മസ്തസന്താപമതിസ്വസ്ഥയായ്‌ മരുവിനാള്‍.
തല്‍ക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ-
രൊക്കവേ ഹരിരൂപധാരികളായാരല്ലോ. 510
മാനുഷഹരിസഹായാര്‍ത്ഥമായ്‌ തതസ്തതോ
മാനുഷഹരിസമവേഗവിക്രമത്തോടെ
പര്‍വതവൃക്ഷോപലയോധികളായുന്നത-
പര്‍വതതുല്യശരീരന്മാരായനാരതം
ഈശ്വരം പ്രതീക്ഷമാണന്മാരായ്‌ പ്ലവഗവൃ-
ന്ദേശ്വരന്മാരും ഭൂവി സുഖിച്ചു വാണാരല്ലോ.
1| 2| 3| 4| 5| 6| 7| 8| 9| 10| 11
കൂടുതല്‍
രാമായണ മാസം
ഭാരതീയതയുടെ ശക്തി
ഓച്ചിറയിലെ നിരാകാര സങ്കല്പം
ആയുധപൂജ-, വിദ്യാരംഭം
നവരാത്രി -കേരളത്തില്‍ സരസ്വതിപൂജ
നവരാത്രിയെന്നാല്‍ സ്ത്രീ ആരാധന