സ്ത്രീസുരക്ഷ: പുതിയ നിയമങ്ങള്‍ അനിവാര്യമോ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
സ്‌ത്രീകളുടെ സംരക്ഷണത്തിനായി അനേകം നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്‌. പീഡനങ്ങള്‍ മുളയിലേ നുള്ളാന്‍ നിലവിലുള്ള നിയമ സംവിധാനങ്ങളെങ്കിലും കൃത്യമായി പ്രയോജനപ്പെടുത്താന്‍ അധികാരികള്‍ തയ്യാറാകണം‌. നമ്മുടെ നിയമപ്രകാരം ഏറ്റവും വലിയ ലൈംഗിക കുറ്റകൃത്യം ബലാത്സംഗമാണ്.

സ്‌ത്രീയുടെ മാന്യതയ്‌ക്ക്‌ കോട്ടം തട്ടുന്ന രീതിയില്‍ വാക്കുകള്‍ ഉച്ചരിക്കുകയോ, അല്ലെങ്കില്‍ ഒരു ആംഗ്യം കാണിക്കുകയോ അല്ലെങ്കില്‍ സ്‌ത്രീയെ അപമാനിക്കുന്നതിനായി ഒരു വസ്‌തു പ്രദര്‍ശിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 509 വകുപ്പുപ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം‌.

സ്‌ത്രീയുടെ സമ്മതമോ ഇച്ഛയോ കൂടാതെ ഒരു പുരുഷന്‍ ഒരു സ്‌ത്രീയുമായി ലൈംഗികവേഴ്‌ച നടത്തുമ്പോള്‍ അത്‌ ബലാത്സംഗം ആകുന്നു. ബലാത്സംഗ കുറ്റം ചെയ്‌ത ഏതൊരാള്‍ക്കും 7 വര്‍ഷത്തില്‍ കുറയാത്തതും 10 വര്‍ഷം വരെ ആകാവുന്നതുമായ വെറും തടവോ കഠിനതടവോ ശിക്ഷയായി ലഭിക്കാവുന്നതാണ്‌. ഇതിനുപുറമെ പിഴശിക്ഷയ്‌ക്കും ലഭിക്കും‌.

നിയമപരമായി വിവാഹം കഴിക്കാതെ ഒരു സ്‌ത്രീയെ ഭാര്യയാണെന്നു പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ കുടെ താമസിപ്പിച്ച്‌ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക്‌ പത്തുവര്‍ഷംവരെ തടവും പിഴയും കൂടി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌. ഭര്‍ത്താവോ, ഭാര്യയോ ജീവിച്ചിരിക്കേ മറ്റൊരു വിവാഹം കഴിക്കുന്നത്‌ 7 വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

ലൈംഗിക ഉദ്ദേശ്യത്തോടെ സ്ത്രീയെ സ്പര്‍ശിക്കുന്നത് 354 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ്.
ആദ്യവിവാഹം മറച്ചുവെച്ചുകൊണ്ട്‌ രണ്ടാംവിവാഹം കഴിക്കുന്നത്‌ പത്തുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

ഒരു സ്‌ത്രീയുമായി അവര്‍ മറ്റൊരാളുടെ ഭാര്യായാണെന്നറിഞ്ഞു കൊണ്ടു തന്നെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ 5 വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

ഒരു സ്‌ത്രീയെ അവരുടെ ഭര്‍ത്താവില്‍ നിന്ന്‌ അകറ്റിനിര്‍ത്തി അവിഹിതവേഴ്‌ച നടത്തണമെന്ന ഉദ്ദ്യേശ്യത്തോടെ തടഞ്ഞുവയ്‌ക്കുന്നതും ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരം രണ്ടുവര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്‌.

വിവാഹശേഷം ഭാര്യയോട്‌ ഭര്‍ത്താവ്‌ കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ട്‌ ശാരീരികവും മാനസികവുമായി പീഡനം നടത്തുന്നതും കൂടുതല്‍ സ്‌ത്രീധനം ആവശ്യപ്പെട്ടുകൊണ്ട്‌ ഭാര്യയെ വീട്ടില്‍ നിന്ന്‌ ഇറക്കിവിടുന്നതും 498-വകുപ്പ്‌ പ്രകാരം ശിക്ഷാര്‍ഹമാണ്‌.

ഒരു സ്‌ത്രീയോട്‌ ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ക്രൂരതയോടെ പെരുമാറുന്നതും ശിക്ഷാര്‍ഹമാണ്‌. ആത്മഹത്യയിലേക്ക്‌ നയിക്കാവുന്ന തരത്തില്‍ നടത്തുന്ന പീഡനവും, നിയമവിരുദ്ധമായി പണമോ സ്വത്തുവകയോ ആവശ്യപ്പെട്ടുകൊണ്ട്‌ നടത്തുന്ന ഉപദ്രവവും ക്രൂരതയായി കണക്കാപ്പെടും. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഇത്തരം കുറ്റകൃത്യത്തിന്‌ കേസെടുക്കാം.

ഉത്തമവിശ്വാസത്തോടുകൂടി ഗര്‍ഭിണിയായ സ്‌ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയല്ലാതെ ഗര്‍ഭം അലസിപ്പിക്കുന്ന ഏതൊരാള്‍ക്കും മൂന്നുവര്‍ഷത്തോളം ആകാവുന്ന വെറും തടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടാവുന്നതും അതിനുപുറമെ അയാള്‍ക്ക്‌ പിഴശിക്ഷയും നല്‍കപ്പെടാവുന്നതാണ്‌.

നിലവില്‍ ഇന്ത്യയില്‍ സ്ത്രീകളെ പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് കരുതപ്പെടുന് ഈ നിയമങ്ങള്‍ക്ക് വേണ്ടത്ര മൂര്‍ച്ചയില്ലെന്നാണ് വനിതാവകാശ പ്രവര്‍ത്തകരുടെ വാദം. ഐപിസി 354, 506, 509 എന്നീ വകുപ്പുകളിലെ കേസുകള്‍ക്ക് ജാമ്യം ലഭിക്കും. കേസുകളുടെ ഗൗരവം പരിഗണിച്ച് ജാമ്യത്തിന്റെ ആവശ്യകതയും വിലയിരുത്തണമെന്നാണ് നിര്‍ദ്ദേശം. ജാമ്യമില്ലാത്തതും ജാമ്യം നല്‍കാവുന്നതുമായി തരം തിരിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്നാണ് മുംബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഹെല്‍ത്ത് മുംബൈ ഫൗണ്ടേഷന്‍ പറയുന്നത്.

നിയമംമാത്രമല്ല, ബോധവത്കരണത്തിലൂടെ സമൂഹ്യബോധത്തിലുള്ള മാറ്റവും ആവശ്യമാണെന്നാണ് വര്‍ധിച്ചു വരുന്ന പീഡനവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രം കാണുന്നതിനാല്‍ രക്തബന്ധം പോലും നഷ്ട്ടപ്പെടുന്നത് സമൂഹത്തിന് സംഭവിച്ച മൂല്യച്യുതിയുടെ ഭാഗമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :