സോണിയ ഗാന്ധിയെ നാലാം തവണയും കോണ്‍ഗ്രസ് അധ്യക്ഷയായി തെരഞ്ഞെടുത്തതിനെ ശിവസേനയുടെ മുഖപത്രമായ സാമ്ന ശക്തമായി വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ പുരുഷന്‍മാര്‍ ഇല്ലാത്തതുകൊണ്ടാണോ നാലാം തവണയും വിദേശിയായ സോണിയയെ അധ്യക്ഷയാക്കിയത് എന്ന് സാമ്നയുടെ എഡിറ്റോറിയലില്‍ ചോദിക്കുന്നുണ്ട്.
ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ അവര്‍ മാത്രമായിരുന്നു ‘പുരുഷന്‍’. എന്നാല്‍, സോണിയ ഗാന്ധിയുടെ കാലത്ത് പാര്‍ട്ടിയില്‍ ഒരു പുരുഷനെങ്കിലും ഉണ്ടോ? ഉണ്ടായിരുന്നെങ്കില്‍ അവരാരും പാര്‍ട്ടിയുടെ അഭിമാനം ഒരു വിദേശ വനിതയ്ക്ക് മുന്നില്‍ അടിയറവയ്ക്കില്ലായിരുന്നു, എഡിറ്റോറിയല്‍ ലേഖനത്തില്‍ സോണിയ ഗാന്ധിയുടെ വിദേശ ജനനത്തെ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞിരിക്കുന്നു.
കോണ്‍ഗ്രസ് സ്ഥാപകനായ എ ഒ ഹ്യൂം പാര്‍ട്ടി സ്ഥാനം സ്വീകരിക്കാഞ്ഞത് വിദേശി ആയതുകൊണ്ടായിരുന്നു. സുരേന്ദ്ര നാഥ ബാനര്‍ജി, ദാദഭായ് നവ്‌റോജി തുടങ്ങിയ നേതാക്കളെയായിരുന്നു പാര്‍ട്ടിസ്ഥാനം വഹിക്കാനായി ഹ്യൂം കണ്ടെത്തിയത് എന്നും സാമ്നയില്‍ വന്ന ലേഖനത്തില്‍ പറയുന്നു.
1998ല്‍ ശരദ്പവാറിനെ പോലെയുള്ള നേതാക്കള്‍ സീതാറാം കേസരിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയാണ് സോണിയയെ അവരോധിച്ചത്. എന്നാല്‍, അവര്‍ക്കെല്ലാം സോണിയയുടെ വിദേശ ജനനത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ പാര്‍ട്ടി വിടേണ്ടി വന്നു. അങ്ങനെ, മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയാക്കുകയും ചെയ്തു.
മകന്‍ രാഹുലിനെ പ്രധാനമന്ത്രിയാക്കുകയാണ് സോണിയ ഗാന്ധിയുടെ ഇപ്പോഴത്തെ പ്രധാന ലക്‍ഷ്യം- അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ല. മഹാത്മാ ഗാന്ധിയുടെ പോലും തീരുമാനങ്ങളെ ചോദ്യം ചെയ്ത പാര്‍ട്ടി ഇപ്പോള്‍ സോണിയയുടെ മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണെന്നും എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു.