ചാരിത്ര്യം തെളിയിക്കാന്‍ അഗ്നിപരീക്ഷ!

തേനി| WEBDUNIA|
തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ഒരു ആദിവാസി സ്ത്രീയുടെ ചാരിത്ര്യശുദ്ധി തെളിയിക്കാന്‍ അതിക്രൂരമായ അഗ്നി പരീക്ഷ നടത്താന്‍ ശ്രമം‍. മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമില്ലെന്ന് തെളിയിക്കാന്‍ കൈവെള്ളയില്‍ കര്‍പ്പൂരം കത്തിച്ചുപിടിക്കാനാണ് വരുസനാട് മലയിലെ തുമ്മക്കുണ്ട് ഗ്രാ‍മത്തിലെ ആദിവാസി പ്രമാണിമാര്‍ സ്ത്രീയോട് ആവശ്യപ്പെട്ടത്.

തന്നെ സ്വന്തം ഗോത്രത്തിലെ ആളുകളുടെ ക്രൂരതയില്‍ നിന്ന് രക്ഷപെടുത്തണം എന്ന് ആവശ്യപ്പെട്ട് കുറ്റാരോപിതയായ സ്ത്രീ ജില്ലാ പൊലീസ് സൂ‍പ്രണ്ട് വി ബാലകൃഷ്ണനെ സമീപിച്ചതോടെയാണ് പ്രാകൃതമായ പരീക്ഷണത്തെ കുറിച്ച് പുറം‌ലോകം അറിഞ്ഞത്.

തന്നെ 10 വര്‍ഷം മുമ്പും ഇത്തരം ക്രൂരമായ പരീക്ഷയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. എന്നാല്‍, അന്ന് ദൈവത്തിന്റെ കൃപകൊണ്ട് മാത്രമാണ് ശിക്ഷയില്‍ നിന്ന് രക്ഷപെട്ടതെന്നും ആദിവാസി സ്ത്രീ പൊലീസിനോട് പറഞ്ഞു.

ഇപ്പോള്‍ പരീക്ഷണവിധേയവുന്നതില്‍ തനിക്ക് ഭയമില്ല. കാരണം, തനിക്ക് സീതയെ പോലെ ചാരിത്ര്യശുദ്ധിയുണ്ട്. എന്നാല്‍, കര്‍പ്പൂര പരീക്ഷയില്‍ പൊള്ളലേറ്റില്ല എങ്കില്‍ തന്നോട് തിളയ്ക്കുന്ന എണ്ണയില്‍ കൈമുക്കാന്‍ ആവശ്യപ്പെടുമെന്നും എണ്ണയില്‍ പൊള്ളിയ തന്റെ കൈകള്‍ ദൈവത്തിനുള്ള വഴിപാടാക്കുമെന്നുമാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

പരാതി അനുസരിച്ച് പൊലീസ് സംഘം തുമ്മക്കുണ്ടില്‍ എത്തിയെങ്കിലും സ്ത്രീയോട് ഇത്തരം പരീക്ഷണം നടത്തണമെന്ന് പറഞ്ഞതിന് തെളിവ് ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :