അമ്മയാവാന്‍ 5 കുട്ടികളെ ബലിനല്‍കി!

ഔറംഗബാദ്| WEBDUNIA|
അമ്മയാവാന്‍ വേണ്ടി പൂജാരിയുടെ നിര്‍ദ്ദേശപ്രകാരം മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളെ ബലിനല്‍കിയ സംഭവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വന്ദന മൊകെലെ എന്ന സ്ത്രീയും ഭര്‍ത്താവ് വിത്തല്‍ മൊകെലെയും ചേര്‍ന്ന് ഒരു പൂജാരിയുടെ സഹായത്തോടെ ഋഷികേശ് ദലവി എന്ന കുട്ടിയെ ബലികൊടുക്കാന്‍ ശ്രമിച്ചതാണ് അറസ്റ്റിനു വഴിയൊരുക്കിയത്. കുട്ടികളില്ലാത്ത വന്ദന പൂജാരിയുടെ ഉപദേശമനുസരിച്ച് അമ്മയാവാന്‍ വേണ്ടി 11 കുട്ടികളെ ബലി കൊടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പൂജാരി ഇപ്പോള്‍ ഒളിവിലാണ്.

നേരത്തെ, സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച അഞ്ച് കുട്ടികളെപ്പോലെ ഋഷികേശിനും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതാണ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. മരിച്ച അഞ്ച് കുട്ടികള്‍ക്കും വിഷബാധയേറ്റിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, എന്തു വിഷമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്ന് പ്രേതപരിശോധനയില്‍ മനസ്സിലായിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റാരോപിതരുടെ താമസസ്ഥലത്തു നിന്ന് വിഷ പദാര്‍ത്ഥങ്ങളും കറുത്ത ചരടും ചില വിഷ സസ്യങ്ങളും കണ്ടെടുത്തിരുന്നു.

ദിഗ്രാസ് ഗ്രാ‍മത്തില്‍ നിന്നുള്ള 4-12 വയസ്സ് പ്രായമുള്ള ആണ്‍കുട്ടികളെയാണ് ബലിയര്‍പ്പിച്ചത്. ഡിസംബര്‍ 2009 നും മാര്‍ച്ച് 2010 നും ഇടയിലാണ് കുട്ടികളെ കുരുതികൊടുത്തതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പൊലീസ് ആറ് പേരുടെ പേരില്‍ പരാതി രജിസ്റ്റര്‍ ചെയ്തതും നാല് പേരെ അറസ്റ്റ് ചെയ്തതുമാണ് നരബലിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :