ബാബറി മസ്ജിദ് തകര്‍ത്തതിനെ കുറിച്ച് ലിബറാന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇരുസഭകളുടെയും മേശപ്പുറത്തു വെച്ചു. ആഭ്യന്തരമന്ത്രി പി ചിദംബരമാണ് റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വെച്ചത്. നടപടി റിപ്പോര്‍ട്ടും ലോക്‌സഭയുടെ മേശപ്പുറത്തു വെച്ചു.
ബാബറി മസ്‌ജിദ് തകര്‍ക്കപ്പെട്ട് 17 വര്‍ഷത്തിനു ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വെച്ചിരിക്കുന്നത്. 48 തവണയാണ് കമ്മീഷന് കാലാവധി നീട്ടിക്കൊടുത്തത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്തതാണ് റിപ്പോര്‍ട്ടെങ്കിലും വാജ്‌പേയിക്കെതിരെ രൂക്ഷമായ വിമര്‍ശനം റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സൂചന.
അതേസമയം, റിപ്പോര്‍ട്ടിനെച്ചൊല്ലി രാജ്യസഭയില്‍ കയ്യാങ്കളിയുണ്ടായി. സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍ സിങ് നടുത്തളത്തിലിറങ്ങിയതോടെയാണ് രാജ്യസഭയില്‍ ബഹളം തുടങ്ങിയത്. സമാജ്‌വാദിപാര്‍ട്ടി നേതാക്കളും ബി ജെ പി നേതാക്കളുമാണ് രാജ്യസഭയില്‍ ഏറ്റുമുട്ടിയത്. കയ്യാങ്കളിയെ തുടര്‍ന്ന് ഇരുസഭകളും രണ്ടുമണി വരെ നിര്‍ത്തിവെച്ചു. രാമജന്മഭൂമി റിപ്പോര്‍ട്ട് സഭയില്‍ വെയ്‌ക്കാന്‍ അനുവദിക്കണമെന്ന ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്‍റെ വാക്കുകളെ ബി ജെ പി സ്വാഗതം ചെയ്‌തത് ജയ് ശ്രീറാം വിളികളോടയാണ്.
ഇന്ന് രാവിലെ ന്യൂഡല്‍ഹിയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ അടിയന്തിര യോഗമാണ് റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വെയ്‌ക്കാന്‍ തീരുമാനിച്ചത്. ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ചോര്‍ന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.
ഇതിനിടെ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നു. ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ രാജ്യത്തെ സാമുദായിക കലാപത്തിലേക്ക് നയിച്ചവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുന്‍ പ്രധാനമന്ത്രി എ ബി വാജ്പയിയുടെ പേരുള്‍പ്പെടുത്തിയിരിക്കുന്നത്.
വാജ്‌പേയി, അദ്വാനി, മുരളീമനോഹര്‍ ജോഷി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ബാബറി മസ്ജിദ് തകര്‍ത്തതില്‍ കുറ്റക്കാരാണെന്ന് ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞദിവസം ദിനപ്പത്രത്തില്‍ വാര്‍ത്ത വന്നത് വിവാദമാകുകയും സഭയില്‍ പ്രതിപക്ഷ ബഹളത്തിനു കാരണമാകുകയും ചെയ്‌തിരുന്നു.