ഇന്ത്യയില്‍ വ്യാപക ആക്രമണങ്ങള്‍ക്ക് ലഷ്കര്‍ ഇ തൊയിബ പദ്ധതിയിട്ടിരുന്നതായി വിവരം. മുംബൈ മോഡല്‍ ആക്രമണങ്ങള്‍ക്കാണ് ലഷ്കര്‍ പദ്ധതിയിട്ടിരുന്നത്. ലഷ്കര്‍ ബന്ധത്തിന്‍റെ പേരില്‍ അമേരിക്കയില്‍ പിടിയിലായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി, തഹാവൂര്‍ ഹുസൈന്‍ റാണ എന്നിവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളജ് ആക്രമിക്കാന്‍ ലഷ്കര്‍ പദ്ധതിയിട്ടിരുന്നതായി എഫ്ബിഐ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വ്യാപക സ്ഫോടനങ്ങള്‍ക്ക് സംഘടന പദ്ധതിയിട്ടിരുന്നതായ വിവരം പുറത്ത് വരുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സ്കൂളുകള്‍, തന്ത്രപ്രധാന സ്ഥാപനങ്ങള്‍ എന്നിവ ലക്‍ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ക്കായിരുന്നു ലഷ്കര്‍ പദ്ധതിയിട്ടിരുന്നത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതും താമസിക്കുന്നതുമായ ഇസ്രയേലി അമേരിക്കന്‍ പൌരന്‍മാരെ ലക്‍ഷ്യമിട്ടായിരുന്നു ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. അന്താരഷ്ട്ര തലത്തില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തുകയായിരുന്നു ഈ നീക്കത്തിലൂടെ സംഘടനാ നേതാക്കള്‍ മനസില്‍ കണ്ടിരുന്നത്.
ലഷ്കറിന്‍റെ ബംഗ്ലാദേശ് ഘടകവുമായി ബന്ധപ്പെട്ട രണ്ട് തീവ്രവാദികള്‍ കിഴക്കന്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിയതായും വിവരമുണ്ട്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ ഉള്ളതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ എഫ്ബിഐ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചാരശൃംഖലയുടെ കണ്ണ് വെട്ടിക്കാനായി ഇവര്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നാണ് എഫ്ബിഐയുടെ റിപ്പോര്‍ട്ട്.
ലഷ്കര്‍ കമാന്‍ഡര്‍മാരായ ഇജാജ് കശ്മീരി അബു സയീദ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും എഫ്ബിഐക്ക് വ്യക്തമായിട്ടുണ്ട്. അടുത്ത ബിന്‍ ലാദനായി ലഷ്കര്‍ വൃത്തങ്ങളില്‍ അറിയപ്പെടുന്ന നേതാവാണ് ഇജാജ് കശ്മീരി. അമേരിക്കന്‍ പത്രപ്രവര്‍ത്തകനായിരുന്ന ഡാനിയേല്‍ പിയേളിനെ കൊലപ്പെടുത്തിയവരുമായി കശ്മീരി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.