ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈനികര്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്ന് ആരോപിക്കുന്ന വനിതകളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മാര്‍ട്ടം നടത്താന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടു.
അടക്കം ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ബന്ധുക്കളുടെ സമ്മതം ആരായണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക അനുവാദമില്ലാതെ പൊലീസും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും അടക്കം ആരും ഷോപിയാന്‍ വിടരുത് എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മെയ് 28 ന് യുവതികളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് ആയിരം മീറ്റര്‍ ചുറ്റളവിലുള്ള എല്ലാവരുടെയും പട്ടിക തയ്യാറാക്കാന്‍ കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊലപാതകം നടന്ന ദിവസം സ്ത്രീകളുടെ നിലവിളി കേട്ടു എന്ന് പറഞ്ഞ സാക്ഷികളെ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള അനുവാദവും കോടതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.
നിലോഫര്‍ എന്ന 22കാരിയും സഹോദരന്റെ ഭാര്യ അസിയ എന്ന 17കാരിയുമാണ് ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായത്. ഇവരുടെ മരണത്തെ തുടര്‍ന്ന് വിഘടനവാദി സംഘടനകള്‍ കശ്മീര്‍ താഴ്‌വരയില്‍ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ചിരുന്നു.
കശ്മീര്‍ ബാര്‍ അസോസിയെഷന്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിന്‍മേലാണ് വിധി. ചീഫ് ജസ്റ്റിസ് ബാരിന്‍ ഘോഷ്, ജസ്റ്റിസ് മൊഹമ്മദ് യാക്കൂബ് മിര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. |