സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ഇന്ത്യയെ ഇത്തവണത്ത മണ്‍സൂണ്‍ ചതിച്ചേക്കും എന്ന് റിപ്പോര്‍ട്ട്. ഇത്തവണ സാധാരണത്തേക്കാള്‍ 45 ശതമാനം മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. കാലവര്‍ഷത്തെ ആശ്രയിച്ചുകൊണ്ടുള്ള കാര്‍ഷികവൃത്തിയാണ് ഇന്ത്യയിലെ ഭൂരിപക്ഷത്തിന്റെയും പ്രധാന വരുമാന മാര്‍ഗമെന്നിരിക്കേ, കാലവര്‍ഷം ചതിക്കുന്നത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാവും.
ഇതിനകം കനക്കേണ്ടിയിരുന്ന കാലവര്‍ഷം ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും എത്തിനോക്കാതിരിക്കുന്നതും കാര്‍ഷിക ഇന്ത്യയെ വലയ്ക്കുന്നു. കേരളത്തില്‍ കാലവര്‍ഷം എത്തിയെങ്കിലും പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ ഇപ്പോഴും മഴ കനത്തിട്ടില്ല. ഇതുതന്നെയാണ് ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും മഹാരാഷ്ട്ര തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും സ്ഥിതി.
മഴയില്ലായ്മ അഭിമുഖീകരിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ മധ്യപ്രദേശാണ്. ഇപ്പോള്‍ ഇവിടെ മഴയുടെ കുറവ് 92 ശതമാനമാണ്. മഴയുടെ കുറവ് നേരിടുന്ന മറ്റ് സംസ്ഥാനങ്ങള്‍ ഇവയാണ് - ചത്തീസ്‌ഗഡ് 91, ബിഹാര്‍ 81, ഝാര്‍ക്കണ്ഡ് 54. ഇന്ത്യയുടെ ജി ഡി പിയുടെ 17 ശതമാനവും കൃഷിയില്‍ നിന്നുള്ളതാണ്. ഇതാണ് കൂപ്പുകുത്താന്‍ പോവുന്നത്. ഗ്രാമീണരുടെ ഏക ഉപജീവന മാര്‍ഗമായ കൃഷിക്ക് ആവശ്യമായ ജലം ലഭിക്കാതിരുന്നാല്‍ ഗ്രാമീണ ഇന്ത്യ പട്ടിണിയില്‍ അമരും.
എല്‍ നിനോ പ്രതിഭാസത്തിനാല്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത്തവണ 75 ശതമാനത്തോളം മഴ കുറയുമെന്ന് ഇന്റര്‍നാഷണല്‍ കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ കരകയറ്റാനുള്ള യു പി എ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കാലവര്‍ഷം ചതിക്കുന്നത് ഭീഷണിയാവും. ഈ ഭീഷണിയെ ചെറുക്കാന്‍ വന്‍ അസൂത്രണങ്ങള്‍ വേണ്ടിവരുമെന്ന് കരുതുന്നു. |