താന്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് പിലിബിത്തിലെ ബിജെപി സ്ഥാനര്‍ത്ഥി വരുണ്‍ ഗാന്ധി. പ്രശ്നത്തില്‍ താന്‍ മാപ്പ് പറയില്ലെന്നും താന്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരയാകുകയായിരുന്നുവെന്നും വരുണ്‍ ഗാന്ധി വ്യക്തമാക്കി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വരുണ്‍.
‘ഞാന്‍ ഒരു ഹിന്ദുവാണ്, ഭാരതീയനാണ്, ഗാന്ധിയനാണ്. ഒരു മത വിഭാഗങ്ങള്‍ക്കെതിരെയും ഞാന്‍ അപമാനകരമായ പ്രസ്താവനകള്‍ നടത്തിയിട്ടില്ല. എന്‍റെ വിശ്വാസങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു‘-വരുണ്‍ പറഞ്ഞു. എഴുതി തയ്യാറാക്കിയ പ്രസ്താവാന വായിക്കുകയായിരുന്നു വരുണ്‍.
മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വരുണിനെതിരെ കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കു കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പെരുമാറ്റച്ചട്ട ലംഘനത്തിനും വരുണിനു നോട്ടിസ് അയച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പൗത്രനും മുന്‍ മന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധിയുടെ മകനുമാണ് വരുണ്‍.
പിലിബിത്തില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, “ ഇതു കൈപ്പത്തിയല്ല (കോണ്‍ഗ്രസ് ചിഹ്നം). ഇതു താമരയുടെ (ബിജെപി ചിഹ്നം) കരുത്താണ്. ഇതു തല അറുക്കും... ജയ് ശ്രീറാം.” എന്ന് വരുണ്‍ പറഞ്ഞിരുന്നു.
മറ്റൊരു യോഗത്തില്‍, “ ഹിന്ദുക്കള്‍ക്കെതിരെ ആരെങ്കിലും വിരല്‍ ഉയര്‍ത്തിയാല്‍, ഹിന്ദുക്കള്‍ ബലഹീനരും നേതൃത്വമില്ലാത്തവരുമാണെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍, ഈ നേതാക്കള്‍ വോട്ടിനായി ഞങ്ങളുടെ ചെരുപ്പുനക്കുന്നുവെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ ഗീത മുന്‍നിര്‍ത്തി ഞാന്‍ സത്യംചെയ്യുന്നു, ആ കരം ഞാന്‍ വെട്ടും ” എന്നും വരുണ്‍ പ്രസംഗിച്ചിരുന്നു.
പ്രസംഗം വര്‍ഗീയവിഷം വമിപ്പിക്കുന്നുവെന്നാരോപിച്ചു കോണ്‍ഗ്രസാണു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയത്. പ്രസംഗം ചിത്രീകരിച്ച സിഡിയും തെളിവായി നല്‍കിയിരുന്നു. |