രാജ്യത്തെ ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനം അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മാലേഗാവ് സ്ഫോടനക്കേസില്‍ പ്രഗ്യ സിംഗിനെയും ലഫ്. കേണല്‍ പുരോഹിതിനെയും ബിജെപി പ്രസിഡന്‍ രാജ്നാഥ് സിംഗ് ശക്തമായി പിന്താങ്ങിയതിനെ വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ് സിംഘ്‌വി തിങ്കളാഴ്ചയാണ് ബിജെപിക്കെതിരെ ആരോപണമുന്നയിച്ചത്.
ഒരു മുഖ്യ രാഷ്ട്രീയകക്ഷി, സ്ഫോടനത്തില്‍ കുറ്റാരോപിതരായവര്‍ക്ക് മുന്‍കൂര്‍ നിരപരാധിത്വ സാക്‍ഷ്യപത്രം നല്‍കിയാല്‍ അന്വേഷണ ഏജന്‍സിക്ക് ജോലിചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവും. ഇത് തുടര്‍ന്നാല്‍ മുഴുവന്‍ നീതിന്യായ വ്യവസ്ഥയും തകിടം മറിയും, സിംഘ്‌വി പറഞ്ഞു.
തങ്ങളൊഴിച്ച് മറ്റെല്ലാവരും ഭീകരരാണെന്ന ബിജെപി നിലപാട് ഇരട്ടത്താപ്പാണ്. വൈക്കോയെ പോട്ട നിയമപ്രാകാരം ജയിലില്‍ അടച്ചതും തന്‍റെ കീഴ് ജീവനക്കാര്‍ ഭീകരര്‍ക്ക് താവളമൊരുക്കിയതിന് കോണ്‍ഗ്രസിന്‍റെ തന്നെ കല്‍പ്പനാഥ് റായ് അന്വേഷണത്തെ നേരിട്ടതും രാജ്നാഥ് ഓര്‍ക്കണം.
പോട്ട നിലവിലുണ്ടായിരുന്നു എങ്കില്‍ ഭീകരരെ ന്യായീകരിക്കുന്നവരെയും കുറ്റക്കാരായി പരിഗണിക്കുമായിരുന്നു എന്നും രാജ്‌നാഥിനുള്ള മുന്നറിയിപ്പെന്നോണം സിംഘ്‌വി പറഞ്ഞു.
ആര്‍എസ്‌എസ് നേതാവ് കെ സി സുദര്‍ശനെതിരെയും സിംഘ്‌വി വിമര്‍ശനമുന്നയിച്ചു. കഴിഞ്ഞ ദിവസം പാനിപ്പത്തില്‍ വച്ച് പ്രധാനമന്ത്രിക്ക് മാനസിക സ്ഥിരത ഇല്ല എന്ന് പറഞ്ഞ സുദര്‍ശന്‍റെ നടപടി തരംതാണതാണ്. പ്രധാനമന്ത്രി മൊത്തം ഇന്ത്യയുടേതുമാണ്. വിമര്‍ശനം ഉന്നയിച്ച സമയത്ത് സുദര്‍ശന് മാനസിക സ്ഥൈര്യവും രാഷ്ട്ര സ്നേഹവും ഉണ്ടായിരുന്നോ എന്നും സിംഘ്‌വി ചോദിച്ചു. |