മാസങ്ങള്‍ നീണ്ടു നിന്ന ഐക്യമില്ലായ്മയ്ക്ക് ഒടുവില്‍ ഡിഎംകെയും പിഎംകെയും തമ്മില്‍ വേര്‍പിരിഞ്ഞു. തമിഴ്നാട്ടിലെ ഭരണ കക്ഷിയായ ഡിഎംകെയ്ക്ക് (ദ്രാവിഡ മുന്നേറ്റ കഴകം) പുറത്തു നിന്നുള്ള പിന്തുണ നല്‍കിയിരുന്ന കക്ഷിയാണ് പിഎംകെ (പട്ടാളിമക്കള്‍ കച്ചി).
കരുണാനിധി അധ്യക്ഷനായി കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിഎംകെ ഉന്നത തല സമിതി യോഗമാണ് പിഎംകെയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, പാര്‍ട്ടിയെ യുപിഎയില്‍ നിന്ന് പുറത്താക്കാനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തില്ല എന്ന് കരുണാനിധി വ്യക്തമാക്കിയിട്ടുണ്ട്.
ഡിഎംകെയ്ക്ക് എതിരെ പിഎംകെ നേതൃത്വം തുടരുന്ന അപമാനകരമായ പ്രസ്താവനകളാണ് കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പാര്‍ട്ടി നേതൃത്വം വെളിപ്പെടുത്തി.
പിഎംകെയ്ക്ക് തമിഴ്നാട് നിയമസഭയില്‍ 17 അംഗങ്ങളും അഞ്ച് ലോക്സഭാംഗങ്ങളും ഉണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി അമ്പുമണി രാമദോസും റയില്‍വെ സഹമന്ത്രി ആര്‍ വേലുവും പാര്‍ട്ടി നോമിനികളാണ്.
തമിഴ്നാട്ടിലെ 234 അംഗ നിയമസഭയില്‍ 90 സീറ്റുകള്‍ മാത്രമാണ് ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ഉള്ളത്. 30 സീറ്റുകള്‍ ഉള്ള കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയാണ് കരുണാനിധി ഭരണം നടത്തുന്നത്.
|