രാജസ്ഥാനിലെ ജയ്‌പൂരില്‍ നടന്ന സ്‌ഫോടന പരമ്പരയെ ബംഗ്ലാദേശ് അപലപിച്ചു. എന്നാല്‍, സ്‌ഫോടന പരമ്പരയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ഭീകര സംഘടനയായ ഹുജിയാണെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് ‘തിടുക്കത്തിലാ‘യിപ്പോയെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്‌ടാവ് ഇഫ്തിക്കര്‍ അഹമ്മദ് ചൌധരി പറഞ്ഞു.
‘ദയാരഹിതമായ, നാണക്കേടുണ്ടാക്കുന്ന ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. അതേസമയം, ഹുജിയാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് അന്വേഷണങ്ങള്‍ നടത്താതെ തിടുക്കത്തില്‍ പറയരുതായിരുന്നു.
എന്നാല്‍, ഭീകരര്‍ തന്നെയാണ് ഈ ഹീനകൃത്യം ചെയ്തത്. ഭീകരരുടെ ക്രൂരകൃത്യങ്ങള്‍ക്ക് അതിര്‍ത്തിയില്ല‘,അദ്ദേഹം പറഞ്ഞു. സുന്നി മൌലികവാദികളുടെ സംഘടനയായ ഹുജിയെ 2005 ല്‍ ബംഗ്ലാദേശ് നിരോധിച്ചിരുന്നു.
ബംഗ്ലാദേശിലെ മാനവിക കവിയായ ഷംസൂര്‍ റഹ്‌മാനെ 1999ല്‍ വധിക്കുവാന്‍ ഈ സംഘടന ശ്രമിച്ചിരുന്നു. 2000 ത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഹസീനയെ വധിക്കാനും ഈ സംഘടന ശ്രമിച്ചിരുന്നു. ഇന്ത്യയില്‍ ഈ സംഘടന മൊത്തം അഞ്ച് ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
അതേസമയം, ജയ്‌പൂരില്‍ സ്‌ഫോടന പരമ്പര നടത്തിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇന്ത്യന്‍ മുജാഹിദ്ദീനെന്ന സംഘടന മാധ്യമ സ്ഥാപനങ്ങളിലേക്ക് ഇമെയില്‍ അയച്ചിട്ടുണ്ട് . അന്വേഷണം വഴി തെറ്റിക്കാന്‍ ഹുജി നടത്തിയ ശ്രമമാണ് ഇതെന്നും കരുതുന്നുണ്ട്.
|