ദുരുപയോഗം ചെയ്യപ്പെടാതെ സ്ത്രീധന വിരുദ്ധ നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കാര്യങ്ങള്‍ പ്രതീക്ഷയ്‌ക്കനുസൃതമായി നടപ്പിലായാല്‍ അത്യാഗ്രഹികളായ ഭര്‍ത്താക്കന്‍മാരില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നും വധുക്കള്‍ക്ക് കൂടുതല്‍ സംരക്ഷണമുണ്ടാകും.
പുതിയ നിയമത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത് ജയില്‍വസത്തിന്‍റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കല്‍ സ്ത്രീധന മരണങ്ങള്‍ക്കുള്ള നിലവിലെ ശിക്ഷകള്‍ കൂടുതല്‍ കഠിനമാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ്. ഇതു നിലവില്‍ വന്നാല്‍ സ്ത്രീധന മരണവുമായി ബന്ധപ്പെട്ട ജയില്‍ ശിക്ഷയുടെ കാലാവധി എഴു വര്‍ഷത്തില്‍ നിന്നും പത്തായി ഉയര്‍ന്നേക്കാനോ ആജീവനാന്തകാലമായി പരിഗണിക്കപ്പെട്ടേക്കാനൊ സാധ്യതയുണ്ട്.
ഇക്കാര്യത്തില്‍ കുട്ടികളുടെയും വനിതകളുടെയും കാര്യങ്ങള്‍ പരിഗണിക്കുന്ന വനിതാശിശുക്ഷേമ മന്ത്രാലയം ദേശീയവനിതാ കമ്മീഷന്‍ മുന്നോട്ടു വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീധന മരണം ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ ബലപ്പെടുത്താനും ജയില്‍ വാസം പോലുള്ള ശിക്ഷകള്‍ നീട്ടാനുമായിരുന്നു വനിതാ കമ്മീഷന്‍റെ നിര്‍ദേശം.
ഇതിനെ തുടര്‍ന്ന് സ്ത്രീധന മരണമെന്നു സംശയിക്കുന്ന കേസുകളില്‍ കൂടിയാല്‍ ആജീവനാന്ത ജയില്‍വാസവുമാക്കാനോ കുറഞ്ഞ ശിക്ഷ ജയില്‍വാസം 10 വര്‍ഷമാക്കാനോ ആണ് വനിതാ ശിശു ക്ഷേമ മന്ത്രാലയം ആലോചിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ജോലിക്കു പ്രവേശിക്കുന്ന സമയത്ത് സ്ത്രീധനം വാങ്ങിയതിന്‍റെ വിശദാംശങ്ങള്‍ നല്‍കണമെന്നതാണ് മറ്റൊരു നിര്‍ദേശം. സ്ത്രീധനം എത്ര വാങ്ങിയെന്നുള്ള വിവരം ഭാര്യയുടേയും ഭാര്യാ പിതാവിന്‍റെയും സ്വന്തം പിതാവിന്‍റെയും ഒപ്പോടു കൂടിയതായിരിക്കണമെന്നതാണ്.
കേരളത്തിലെ സ്ത്രീധന വിരുദ്ധ നിയമങ്ങളും പരിഗണിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവാഹിതരാകുമ്പോള്‍ സ്ത്രീധനം വാങ്ങിയില്ല എന്ന പ്രതിജ്ഞയടങ്ങുന്നതാണ് സെക്ഷന്‍ 8 സി യാണ് ഇക്കാര്യത്തില്‍ കൂടുതലായി പരിഗണിക്കുന്നത്. സ്ത്രീധനമരണവുമായി ബന്ധപ്പെട്ടിരിക്കുന്ന നിയമങ്ങള്‍ ഭേദഗതി വരുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
|