മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂടിന്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂടിന്. ഡോ ബിജുവിന്റെ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. മികച്ച പരിസ്ഥിതി ചിത്രമായി പേരറിയാത്തവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അനില്‍ രാധാകൃഷ്ണമേനോന്റെ നോര്‍ത്ത് 24 കാതത്തിന് ലഭിച്ചു. മികച്ച റീറിക്കാര്‍ഡിംഗിനുള്ള പുരസ്കാരം സ്വപാനത്തിലൂടെ വി യുവരാജ് സ്വന്തമാക്കി. മികച്ച സംവിധായകന്‍ ഹര്‍സല്‍ മേത്ത.

രാജീവ് രവി (ലയേഴ്‌സ് ഡയസ്) ആണ് മികച്ച ഛായാഗ്രാഹകന്‍ . രാജീവ് രവിയുടെ ഭാര്യയും നടിയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'ലയേഴ്‌സ് ഡയസ്'. ഈ ചിത്രത്തിലെ അഭിനയത്തിന് ഗീതാഞ്ജലി ഥാപ്പയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മൂന്നു വയസുകാരിയായ മകള്‍ക്കൊപ്പം കാണാതായ ഭര്‍ത്താവിനെ തേടി അലയുന്ന ഒരു യുവതിയുടെ യാത്രയാണ് ലയേഴ്‌സ് ഡയസിന്റെ പ്രമേയം.

സുരാജിനൊപ്പം ഹിന്ദി നടന്‍ രാജ്‌കുമാര്‍ റാവുവും അവാര്‍ഡ് പങ്കിട്ടു. തനിക്ക് ലഭിച്ച പുരസ്കാരം മലയാള സിനിമയ്ക്കും ഭാഷയ്ക്കും ലഭിച്ച അംഗീകാരമാണ്. താന്‍ മിമിക്രിയില്‍ നിന്ന് വന്ന ആളാണ്. അതുകൊണ്ട് മിമിക്രിക്കും കൂടി ഡേഡിക്കേറ്റ് ചെയ്യുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയ നടന്മാരോടൊപ്പമുള്ള അനുഭവപരിചയമാണ് തനിക്ക് അഭിനയത്തില്‍ മുന്നേറാന്‍ സഹായിച്ചത്. അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും തിരുവനന്തപുരത്തെ സിനിമാസെറ്റില്‍ സുരാജ് പറഞ്ഞു.

സാബു ജോസഫാണ് മികച്ച എഡിറ്റര്‍. ആനന്ദ് ഗാന്ധി സംവിധാനം ചെയ്ത ഷിപ്പ് ഓഫ് തെസ്യൂസാണ് മികച്ച ഫീച്ചര്‍ഫിലിം. നിരൂപണത്തിനുള്ള പുരസ്കാരം അല്‍ക്കാ സാഹ്നി കരസ്ഥമാക്കി. ശബ്ദലേഖനത്തിനുള്ള പുരസ്കാരം ഗൌതമം നായര്‍. മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രം ഗുലാബി ഗ്യാംഗ്. മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാര്‍ഡ് രാജേഷ് ടച്ച്‌റിവറിന്റെ ന ബംഗാരു തല്ലിക്ക് ലഭിച്ചു.

സംവിധായകന്‍ സയീദ് അക്തര്‍ മിര്‍സ അധ്യക്ഷനായ 11 അംഗ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. അവാര്‍ഡുകള്‍ മെയ് മൂന്നിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിക്കും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :