മദ്യപിച്ച് കായലില്‍ ചാടിയ മൂന്നുപേര്‍ മരിച്ചു!

കൊച്ചി| WEBDUNIA|
അമിതമായി മദ്യപിച്ച് കായലില്‍ ചാടിയ മൂന്ന് യുവാക്കള്‍ ദാരുണമായി മരണമടഞ്ഞു. എറണാകുളം-കായംകുളം തീരദേശ പാതയിലെ കോന്തുരുത്തി-നെട്ടൂര്‍ റെയില്‍വേ പാലത്തിനടിയിലെ തൂണിന്റെ മുകളിലിരുന്ന്‌ മദ്യപിക്കുകയായിരുന്ന ഒമ്പതംഗ സംഘത്തിലെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മദ്യം തലക്ക് പിടിച്ചപ്പോള്‍ കായലില്‍ ചാടി സാഹസികത കാണിച്ച യുവാവും ഇയാളെ രക്ഷിക്കാന്‍ ചാടിയ മൂന്നുപേരില്‍ രണ്ടുപേരുമാണ് മരിച്ചത്. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കോന്തുരുത്തി തുരുത്തി പറമ്പില്‍ വീട്ടില്‍ ബിനുരാജ്‌ എന്ന മണി (33), മേലുകാവ്‌ വാഴകുന്നത്ത്‌ വീട്ടില്‍ ഷിനു (28), എ കെ ജി നഗര്‍ ആര്യകണ്ടത്തില്‍ വീട്ടില്‍ സജി (31) എന്നിവരാണ് കൊല്ലപ്പെട്ടത്. രക്ഷപ്പെട്ട ബിജുവിനെ (35) ഗുരുതരമായ പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരിയില്‍ തലയിടിച്ചാണ്‌ വീഴ്ചയില്‍ ഇയാള്‍ക്ക്‌ പരിക്കേറ്റത്‌.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത് നാലരയോടെയായിരുന്നു സംഭവം. പത്തോളം യുവാക്കള്‍ കോന്തുരുത്തി-നെട്ടൂര്‍ റെയില്‍വേ പാലത്തിനടിയിലെ തൂണിന്റെ മുകളിലിരുന്ന് മദ്യപിക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍ സാഹസികത കാണിക്കാന്‍ ഷിനുവാണ് ആദ്യം ചാടിയത്.

വെള്ളത്തില്‍ വീണ ഷിനുവിന് മദ്യലഹരി കാരണം നീന്താനായില്ല. ഇയാളെ രക്ഷിക്കാനായി ഉടന്‍ തന്നെ മൂന്നുപേര്‍ കായലില്‍ ചാടി. മദ്യലഹരിയില്‍ ആയതിനാല്‍ ഇവര്‍ക്ക് ഷിനുവിനെ രക്ഷിക്കാനോ സ്വയം രക്ഷിക്കാനോ കഴിഞ്ഞില്ല. ഇവര്‍ തമ്മില്‍ വഴക്കൊന്നും ഉണ്ടായിട്ടില്ലെന്നും സംഭവത്തില്‍ യാതൊരു തരത്തിലുള്ള ദുരൂഹതയും ഇല്ലെന്നും പൊലീസ് പറഞ്ഞു.

സംഘത്തിലുണ്ടായിരുന്ന അങ്കമാലി അയ്യമ്പുഴ ജോസിന്റെ മകന്‍ ഷൈജു (32), കോന്തുരുത്തി ചെറുകുത്തില്‍ ബാവേഷ്‌ (29), ബിനുരാജിന്റെ സഹോദരന്‍ അനുരാജ്‌, സാബു എന്നിവരെ സൗത്ത്‌ പോലീസ്‌ ചോദ്യം ചെയ്തു വിട്ടയച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :