ഇന്ന് പുലര്‍ച്ചെ അന്തരിച്ച പ്രമുഖ സാഹിത്യകാരന്‍ കോവിലന്‍റെ സംസ്കാരം നാളെ രാവിലെ പത്തുമണിക്ക് തൃശൂരിലെ വീട്ടു വളപ്പില്‍ നടക്കും. ഔദ്യോഗികബഹുമതികളോടെ ആയിരിക്കും സംസ്കാരമെന്ന് സാംസ്കാരികമന്ത്രി എം എ ബേബി അറിയിച്ചു. ഇന്നു പുലര്‍ച്ചെ 02:40 ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മലയാള സാഹിത്യലോകത്തിന് തീരാനഷ്ടമാണ് കോവിലന്‍റെ മരണമെന്ന് മന്ത്രി എം എ ബേബി പറഞ്ഞു. മറ്റ് എഴുത്തുകാരന്മാരുമായി താരതമ്യപ്പെടുത്താന്‍ കഴിയാത്ത എഴുത്തുകാരനാണ് അദ്ദേഹമെന്നും ബേബി അനുസ്മരിച്ചു. ഉച്ചയ്ക്ക് മൂന്നുമണിയോടെ തൃശൂരിലുള്ള കേരള സാഹിത്യ അക്കാദമിയിലേക്ക് കോവിലന്‍റെ മൃതദേഹം കൊണ്ടു പോകും. വൈകുന്നേരം ആറു മണി വരെ അക്കാദമിയില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും.
മലയാളസഹിത്യത്തില്‍ മറ്റാര്‍ക്കും കയറാനാവാത്ത തട്ടകമാണ് കോവിലന്‍റെ സാഹിത്യലോകമെന്ന് എഴുത്തുകാരനും കവിയുമായ ഒ എന്‍ വി കുറുപ്പ് അനുസ്മരിച്ചു. ആര്‍ക്കും നികത്താനാവാത്ത തട്ടകം ഒഴിഞ്ഞു കിടക്കുകയാണ്. മറ്റാര്‍ക്കും ഇല്ലാത്ത അനുഭവങ്ങള്‍ ഉണ്ടായിരുന്ന കലാകാരനായിരുന്നു കോവിലനെന്നും ഒ എന്‍ വി അനുസ്മരിച്ചു.
തന്‍റെ അനുഭ്വസമ്പത്തിനെ കഥകളിലേക്ക് പകര്‍ത്തുകയായിരുന്നു കോവിലനെന്ന് സാഹിത്യകാരി സുഗതകുമാരി അനുസ്മരിച്ചു. ലോകം ഒരുപാട് കണ്ട കോവിലന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. തന്നെപ്പോലുള്ളവര്‍ക്ക് കോവിലന്‍ എന്നും അദ്ഭുതമായിരുന്നെന്നും സുഗതകുമാരി പറഞ്ഞു.
ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോയ എഴുത്തുകാരനായിരുന്നു കോവിലനെന്ന് പെരുമ്പടവം ശ്രീധരന്‍ അനുസ്മരിച്ചു. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിരുന്നു. വിശപ്പ് എന്നത് ഏറ്റവും കോവിലന്‍റെ കഥകളില്‍ തീവ്രമായ വികാരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.