കരുനാഗപ്പള്ളി, വ്യാഴം, 31 ഡിസംബര്‍ 2009( 10:08 IST )
PRO
കരുനാഗപ്പള്ളിയില്‍ വാതക ടാങ്കര്‍ മറിഞ്ഞ് തീ പടര്‍ന്നു പിടിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ആശയക്കുഴപ്പം തുടരുന്നു. ടാങ്കര്‍ മറിഞ്ഞ ഉടനെ പൊട്ടിത്തെറിച്ചുവെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ അപകടവിവരമറിഞ്ഞ് ഫയര്‍ ഫോഴ്സിന്‍റെ ആദ്യസംഘം സ്ഥലത്തെത്തുമ്പോഴും തീപിടുത്തം ഉണ്ടായിരുന്നില്ല.
വാതകചോര്‍ച്ച ആദ്യം തന്നെ ഉണ്ടായിരുന്നതായി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടത്തില്‍ പെട്ട വാഗണ്‍ ആര്‍ കാറിനുള്ളില്‍ മൂന്ന് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഇവരെ രക്ഷിക്കുകയായിരുന്നു ഫയര്‍ ഫോഴ്സ് ആദ്യം ചെയ്തത്. ഇതിനു ശ്രമിച്ചുകൊണ്ടിരിക്കെയാണ് ശക്തമായ സ്ഫോടനത്തോടെ തീ പിടുത്തമുണ്ടായത്.
തീ എങ്ങനെ പടര്‍ന്നു എന്നത് ഇവര്‍ക്കും വ്യക്തമായി പറയാനാകുന്നില്ല. പ്രദേശത്തെ ഏതെങ്കിലും വീട്ടില്‍ അടുപ്പു കത്തിച്ചതോ ലൈറ്റിട്ടതോ മറ്റോ ആകാം തീ പിടുത്തത്തിന് കാരണമെന്നാണ് ഇവര്‍ പറയുന്നു. പൊലീസ് ജിപ്പില്‍ ആദ്യം തന്നെ തീ പിടിച്ചിരുന്നെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു പക്ഷെ ഈ ജീപ്പു സ്റ്റാര്‍ട്ട് ചെയ്തപ്പോഴുണ്ടായ സ്പാര്‍ക്കിംഗില്‍ നിന്നാകാം തീ പിടുത്തം ഉണ്ടായതെന്നും വിലയിരുത്തപ്പെടുന്നു.
തുടരെ രണ്ട് സ്ഫോടനങ്ങളായിരുന്നു ഉണ്ടായത്. അപകടത്തില്‍ പെട്ട ടാങ്കറിന് മൂന്ന് അറകള്‍ ആണുള്ളത്. മധ്യത്തുള്ള അറയില്‍ നിന്നാണ് വാതകം ചോര്‍ന്ന് തീ പടര്‍ന്നിരിക്കുന്നത്. മറ്റ് അറകളിലെ വാതകവും ചോര്‍ന്ന് കത്തിത്തീരുമെന്ന പ്രതീക്ഷയിലാണ് ഫയര്‍ ഫോഴ്സ്. ഇല്ലെങ്കില്‍ കോയമ്പത്തൂരില്‍ നിന്ന് വിദഗ്ധരെ എത്തിച്ച് ഈ അറകളുടെ വാല്‍വ് തുറന്ന് വാതകം ചോര്‍ത്തിക്കളയേണ്ടിവരും. ഏറെ സാഹസീകമായ ജോലിയാണിത്. വെള്ളം നനയുന്നതോടെ വാതകത്തിന്‍റെ സ്ഫോടനസ്വഭാവം കൂടുമെന്നതിനാല്‍ വെള്ളം പമ്പുചെയ്ത് തീ അണയ്ക്കാനും കഴിയില്ലെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.