മുല്ലപ്പെരിയാര്‍ കേസില്‍ അന്തിമവാദം സുപ്രിംകോടതിയില്‍ ഇന്ന് തുടരും. തമിഴ്നാടിന്‍റെ വാദം ഇന്ന് പുര്‍ത്തിയാവും. ഇതിനുശേഷം കേരളത്തിന്‍റെ വാദം തുടങ്ങുമെന്നാണ് കരുതുന്നത്. അണക്കെട്ടിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമസഭ പാസ്സാക്കിയ സംരക്ഷണ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് സുപ്രീം കോടതി ഇപ്പൊള്‍ അന്തിമവാദം കേള്‍ക്കുന്നത്.
ഡാം അപകടാവസ്ഥയിലാണെന്ന റൂര്‍ക്കി ഐ ഐ ടിയുടെ അന്തിമ റിപ്പോര്‍ട്ട് തെളിവായി സ്വീകരിക്കണമെന്നായിരിക്കും ഇന്ന് കേരളം പ്രധാനമായും ആവശ്യപ്പെടുക. റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാല്‍ അണക്കെട്ട് തകരുമെന്ന ഐ ഐ ടിയുടെ കണ്ടെത്തല്‍ കഴിഞ്ഞദിവസം കേരളം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെടാനും സാധ്യതയുണ്ട്.
ഡാമിന്‍റെ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് സുപ്രിം കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിദഗ്ധ സമിതിയുടെ രൂപഘടന, പരിശോധനാ വിഷയങ്ങള്‍ എന്നിവയില്‍ കേരളത്തിനും തമിഴ്നാടിനും അഭിപ്രായ ഐക്യത്തിലെത്താനായിരുന്നില്ല. കേന്ദ്രജലകമ്മീഷനെ തന്നെ സുരക്ഷ പരിശോധനയ്‌ക്കായി നിയോഗിക്കാമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും ഇത് അംഗീകരിയ്ക്കാനാവില്ലെന്ന് കേരളം വ്യക്തമാക്കിയിരുന്നു.