വിദേശ വിദ്യാഭ്യാസം തേടി ഇന്ത്യക്കാര്‍ കടല്‍ കടക്കുമ്പോള്‍ വിദ്യ തേടി ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശികള്‍ എത്തുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കോഴിക്കോട് സര്‍വകലാശാലയില്‍ ബിരുദപഠനത്തിനായി പറന്നെത്തിയിരിക്കുന്ന അഫ്ഗാനി കുട്ടികള്‍. ഈയാഴ്ചയില്‍ പത്തൊന്‍പതോളം അഫ്ഗാനികളാണ് കേരളത്തില്‍ വിമാനമിറങ്ങിയത്. മൊത്തം മുപ്പത്തിയൊന്ന് അഫ്ഗാനികളാണ് ഇക്കൊല്ലം കോഴിക്കോട് സര്‍വകലാശാലയില്‍ പഠിക്കാനെത്തുന്നത്.
നടപ്പ് അക്കാദമിക്ക് വര്‍ഷത്തില്‍ കോഴിക്കോട് സര്‍വകലാശാലയ്ക്ക് ഉപരിപഠന കോഴ്സുകള്‍ക്കായി അഫ്ഗാനിസ്ഥാനില്‍ നിന്ന് മാത്രമായി ലഭിച്ചത് മുപ്പത്തിയൊന്ന് അപേക്ഷകളാണ്. അപേക്ഷിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇപ്പോള്‍ എത്തിയിരിക്കുന്നത് 19 കുട്ടികളാണെങ്കിലും ബാക്കിയുള്ളവര്‍ അടുത്ത ദിവസങ്ങളില്‍ എത്തും എന്നറിയുന്നു.
ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ഓരോവര്‍ഷവും അഞ്ഞൂറോളം അഫ്‌ഗാനി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനാവസരം നല്‍കുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്‍) തിരുവനന്തപുരത്തുള്ള ഓഫീസ് വഴിയാണ് കാലിക്കറ്റിലേക്ക് അപേക്ഷകള്‍ എത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട പഠനഫീസും ഭക്ഷണ-താമസ സൗകര്യങ്ങളും ഐ സി സി ആറാണ് വഹിക്കുക.
ഇത്തവണ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ബി.ബി.എ, ബി.എസ്‌സി, ബി.കോം, ബി.എ ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാനാണ് ആഗ്രഹം. ഇവരെ സര്‍വകലാശാലയ്ക്ക് കീഴിലെ മികച്ച കോളേജുകളില്‍ പ്രവേശിപ്പിക്കും. ഫാറൂഖ് കോളേജും കോഴിക്കോട് ദേവഗിരി കോളേജുമെല്ലാം അഫ്ഗാനി വിദ്യാര്‍ത്ഥികള്‍ പോയി കാണുകയുണ്ടായി.
ഉപരിപഠനസൗകര്യം വളരെ കുറവാണ് അഫ്ഗാനിസ്ഥാനില്‍. അതിനാല്‍ തന്നെ, അഫ്‌ഗാനില്‍നിന്ന് ഓരോവര്‍ഷവും സര്‍വകലാശാലയില്‍ എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ഓരോ വിദ്യാര്‍ഥിക്കും പ്രതിമാസം 6000 രൂപയാണ് സ്റ്റൈപ്പന്റായി ലഭിക്കുക. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനുവേണ്ടി ഇവര്‍ക്ക് സൗകര്യങ്ങളെല്ലാം ലഭ്യമാക്കുന്നത് സര്‍വകലാശാല വിദ്യാര്‍ഥിക്ഷേമ വിഭാഗമാണ്. അഫ്ഗാനികള്‍ക്ക് കേരള ഭക്ഷണം അത്ര പിടുത്തമില്ല എന്ന് വിദ്യാര്‍ഥിക്ഷേമ വിഭാഗം പറയുന്നു. |