കേരളത്തില്‍ പാര്‍ട്ടിക്കകത്ത് നിലനില്‍ക്കുന്ന വിഭാഗീയതയ്ക്ക് പൂര്‍ണ പരിഹാരം ലക്‍ഷ്യമിട്ട് സിപിഎമ്മിന്‍റെ നിര്‍ണ്ണായക പോളിറ്റ് ബ്യൂറോ യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്കാണ് യോഗം തുടങ്ങുക.മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ നടപടി വേണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രമേയവും ലാവ്‌ലിന്‍ കേസില്‍ പ്രതി ചേര്‍ക്കപെട്ട പിണറായി വിജയനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണമെന്ന വി എസ് പക്ഷത്തിന്‍റെ ആവശ്യവും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. അതേസമയം രണ്ട് പേരെയും അവരവരുടെ നിലവിലെ സ്ഥാനത്ത് തന്നെ നില നിര്‍ത്തിക്കൊണ്ടുള്ള ഒരു അനുരഞ്ജന ശ്രമത്തിനായിരിക്കും പോളിറ്റ് ബ്യൂറോ ശ്രമിക്കുക എന്നാണ് സൂചന. തങ്ങളുടെ ആവനാഴിയില്‍ നിറയെ അസ്ത്രങ്ങളുമായിത്തന്നെയായിരിക്കും വിഎസും പിണറായിയും യോഗത്തിനെത്തുക. പാര്‍ട്ടി സംഘടന തത്വങ്ങള്‍ വിഎസ് പരസ്യമായി ലംഘിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് പിബിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ചരിത്രത്തില്‍ ആദ്യമായി ഒരു പോളിറ്റ് ബ്യൂറോ അംഗം അഴിമതി കേസ് നേരിടുമ്പോള്‍ അദ്ദേഹം തല്‍സ്ഥാനത്ത് നിന്ന് സ്വമേധയ ഒഴിഞ്ഞ് നില്‍ക്കണമെന്നായിരിക്കും വിഎസ് പക്ഷം വാദിക്കുക. മാത്രമല്ല തെരഞ്ഞെടുപ്പ് വേളയില്‍, പിഡിപി സഖ്യവും ഘടക കക്ഷികളുമായുണ്ടായ അസ്വാരസ്യങ്ങളുമടക്കം പാര്‍ട്ടി കൈക്കൊണ്ട പല നിലപാടുകളും ജനവിധി എതിരാവാന്‍ കാരണമായതായും വിഎസ് പക്ഷം ചൂണ്ടിക്കാണിക്കും.തെരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ ജൂണ്‍ 19ന് ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ ചേര്‍ന്നിരുന്നെങ്കിലും കേരളത്തിലെ വിഷയങ്ങള്‍ പൂര്‍ണമായി ചര്‍ച്ച ചെയ്തിരുന്നില്ല. പാര്‍ട്ടിക്കകത്തും, മുന്നണിക്കകത്തും നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സംസ്ഥന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പി ബി യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.അതേസമയം ഇന്നും നാളെയുമായി നടക്കുന്ന യോഗത്തില്‍ എന്തെല്ലാം തീരുമാനങ്ങള്‍ കൈക്കൊണ്ടു എന്നത് വിശദീകരിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഒരു പത്ര സമ്മേളനം നടത്താന്‍ സാധ്യതയില്ല. സംഘടനാപരമായ കീഴ്വഴക്കമനുസരിച്ച് പിബി തീരുമാനങ്ങള്‍ ആദ്യം സംസ്ഥാന സമിതിയെ അറിയിക്കേണ്ടതുണ്ട്. അതിനാല്‍ യോഗ തീരുമാനങ്ങള്‍ ഒരു പ്രസ്താവനയിലൊതുക്കാന്‍ മാത്രമാണ് സാധ്യത. |