കഴിഞ്ഞ ദിവസം അന്തരിച്ച സാഹിത്യ നിരൂപകന്‍ കെ.പി. അപ്പന്‍റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു.
കൊല്ലം പോളയത്തോട് വൈദ്യുത ശ്‌മശാനത്തിലായിരുന്നു സംസ്കാരം. മൂത്തമകന്‍ രജിത്ത് ചിതയ്ക്ക് തീപകര്‍ന്നു. സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പൂര്‍വ്വവിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി ആയിരങ്ങള്‍ അപ്പന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്ന അപ്പന്‍ ഇന്നലെ രാവിലെ കായംകുളം മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. ഇന്ന് രാവിലെ 9.30 ന് മുണ്ടയ്ക്കലിലെ വസതിയില്‍ നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന ഭൗതികശരീരം എസ്. എന്‍ കോളജില്‍ പൊതുദര്‍ശനത്തിന് വച്ചു.
പത്ത് മണിയോടെ പൊതുദര്‍ശനത്തിന് വച്ച ഭൗതികശരീരത്തില്‍ സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മന്ത്രിമാരായ എം. എ. ബേബി, സി. ദിവാകരന്‍, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ എം. മുകുന്ദന്‍, സെക്രട്ടറി പുരുഷന്‍ കടലുണ്ടി, ദേശമംഗലം രാമകൃഷ്‌ണന്‍, ശത്രുഘ്‌നന്‍, പി.വി. കൃഷ്‌ണന്‍, കുരീപ്പുഴ ശ്രീകുമാര്‍, വി. ആര്‍. സുധീഷ് തുടങ്ങി നിരവധി പേര്‍ ആദാരാഞ്ജലി അര്‍പ്പിച്ചു. |