സര്‍ക്കാരുമായി ധാരണയിലെത്തിയ ആറു സ്വാശ്രയ മാനേജ്‌മെന്‍റ് കോളജുകളില്‍ പ്രവേശനം തടഞ്ഞ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.
പ്രവേശന നടപടികളുമായി മുന്നോട്ടു പോകാന്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കി. ഒരു വിദ്യാര്‍ത്ഥിനിക്കു വേണ്ടി ഇരുന്നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥികളുടെ ഭാവി കുഴപ്പത്തിലാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
മാനേജ്മെന്‍റുകളുടെ പ്രവേശന പരീക്ഷ ഒരു തരത്തിലും ബാധിക്കാത്ത ഒരു വിദ്യാര്‍ത്ഥിനിയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഈ കുട്ടി മാനേജ്‌മെന്‍റുകള്‍ നടത്തിയ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുപോലുമില്ലെന്ന് മാനേജുമെന്‍റുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഈ വിദ്യാര്‍ത്ഥിനി മറ്റൊരു കോളജില്‍ പ്രവേശനം നേടിക്കഴിഞ്ഞുവെന്ന് വിദ്യാര്‍ത്ഥിനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ തന്നെ കോടതിയില്‍ തുറന്ന് സമ്മതിച്ചു. ഈ സാഹചര്യത്തില്‍ എന്തടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥിനി പ്രവേശന പരീക്ഷയ്ക്കെതിരെ രംഗത്ത് വന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.
പരാതിയുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിനിക്ക് വേണമെങ്കില്‍ ജസ്‌റ്റീസ് മുഹമ്മദ് കമ്മിറ്റിയെ സമീപിക്കാം. അല്ലാതെ ഒരാള്‍ക്ക് വേണ്ടി 250 ഓളം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ തടസപ്പെടുത്താനോ ആശങ്കപ്പെടുത്താനോ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസ് 25-നു വീണ്ടും പരിഗണിക്കും.
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മാനേജ്‌മെന്‍റുകള്‍ക്ക് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാം. എന്നാല്‍ ഫീസിന്‍റെ കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെയുണ്ടായില്ല. ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതിയിലെ മറ്റൊരു ബഞ്ച് ഈ മാസം 19ന് പരിഗണിക്കുന്നുണ്ട്.
സര്‍ക്കാരുമായി ധാരണയിലെത്തിയ ഈ സ്വാശ്രയ മാനേജ്‌മെന്റുകള്‍ നടത്തിയ പ്രവേശന പരീക്ഷ സുതാര്യവും നീതിപൂര്‍വ്വവുമല്ലെന്ന് ഹൈക്കോടതി നേരത്തെ വിലയിരുത്തിയിരുന്നു. ഇതിനെതിരെ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയേ സമീപിക്കുകയായിരുന്നു.
|