ഗോള്‍ഫ് ക്ലബ് കേസില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരനെ ഹൈക്കോടതി വീണ്ടും ശാസിച്ചു. ഇത്തരം തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് നിവേദിതയ്ക്കെതിരായ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു.
ഒരു മുതിര്‍ന്ന എ.ഐ.എസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഇതിന് മുമ്പ് ഇത്തരമൊരു വിമര്‍ശനം ഉണ്ടായിട്ടില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് നിവേദിതയ്ക്കുള്ളത്. മന്ത്രിമാരുടെ തെറ്റു ചൂണ്ടിക്കാട്ടാന്‍ ഭയക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിനു ശാപമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
നിവേദിത പി ഹരന്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയിലാണ് കോടതി ശക്തമായ ശാസന നടത്തിയത്. കോടതി നടപടികള്‍ നിലനില്‍ക്കെ ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണം. മന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് അനന്തര നടപടികള്‍ സ്വീകരിച്ചതിനാല്‍ ശിക്ഷാ നടപടികളില്‍ നിന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
മന്ത്രിയുടെ തെറ്റ് ചൂണ്ടിക്കാട്ടാന്‍ ധൈര്യമില്ലാത്ത ഉദ്യോഗസ്ഥര്‍ സിവില്‍ സര്‍വ്വീസിന് ശാപമാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഗോള്‍ഫ് ക്ലബ് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കാണിച്ചത്. കോടതിയോടും അഡ്വക്കേറ്റ് ജനറലിനോടും അവര്‍ അനാദരവ് കാണിച്ചു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥാര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ധൈര്യം കാണിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട ഭരണസംവിധാനം രാജ്യത്തുണ്ടാകും. തെറ്റ് ചൂണ്ടിക്കാണിക്കാത്ത ഉദ്യോഗസ്ഥാരോട് കോടതിക്ക് സഹതാപം മാത്രമാണുള്ളത്. തെറ്റായ ഭാഗം ചൂണ്ടിക്കാട്ടി അവരുടെ ഭാഗം ന്യായീകരിക്കാനാണ് നിവേദിത ശ്രമിച്ചത്.
ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി എടുക്കേണ്ടതാണ്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചതുകൊണ്ട് ശിക്ഷാ നടപടികള്‍ എടുക്കുന്നില്ല. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ കോടതിയുടെ ആനുകൂല്യം ഉണ്ടാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
|