വിമാന ടിക്കറ്റ് വില്‍പ്പനയ്ക്ക് ഏജന്‍സികള്‍ക്ക് നല്‍കി വന്ന അഞ്ച് ശതമാനം കമ്മീഷന്‍ നവംബര്‍ ഒന്നു മുതല്‍ പൂര്‍ണ്ണമായി നിര്‍ത്താന്‍ തീരുമാനിച്ചതിനെതിരെ ട്രാവല്‍ എജന്‍സികളും അംഗീകൃത ടൂറിസം റിക്രൂട്ടിംഗ് ഏജന്‍സികളും സമരത്തിനൊരുങ്ങുന്നു.
ഇതിന്‍റെ സൂചനയായി ഓഗസ്റ്റ് 26 ന് തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ ഓഫീസിനു മുമ്പില്‍ ഒരു ദിവസത്തെ സൂചനാ ധര്‍ണ്ണ നടത്താന്‍ ട്രാവല്‍ ടൂറിസം റിക്രൂട്ട്‌മെന്‍റ് രംഗത്തെ ഏജന്‍റുമാരുടെ സംയുക്ത യോഗം തീരുമാനിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എജന്‍സി ഓഫീസുകള്‍ക്ക് അന്ന് അവധിയായിരിക്കും.
ട്രാവല്‍ ടൂറിസം കോ-ഓര്‍ഡിനേഷന്‍ ഫോറം എന്നൊരു സമിതിയാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇ.എം.നജീബ് ചെയര്‍മാനും കെ.വി.മുരളീധരന്‍ ജനറല്‍ കണ്‍വീനറുമാണ്.
എ.കെ.എ റഹീം, ചാന്നാങ്കര എം.പി.കുഞ്ഞ്, ഷിബു മേത്തര്‍, ഷാജിദ് അഹമ്മദ്, വി.വിവേക്, ഉണ്ണിക്കൃഷ്ണ കുറുപ്പ്, സാജിദ് എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഈ വിവരം അറിയിച്ചത്.
ഇന്ത്യയില്‍ ഏതാണ്ട് 4,700 അയാട്ട അംഗീകൃത ട്രാവല്‍ ഏജന്‍സികളും അത്രത്തോളം ടൂറിസം റിക്രൂട്ടിംഗ് ഏജന്‍സികളുമുണ്ട്. ഇന്ത്യയില്‍ 40,000 കോടി രൂപയുടെ വിമാന ടിക്കറ്റ് വില്‍പ്പനയാണ് ഒരു വര്‍ഷം നടക്കുന്നത്. ഇതില്‍ വിവിധ നികുതികളായി സര്‍ക്കാരിന് 1000 കോടി രൂപ ലഭിക്കുന്നുണ്ട്.
ഇപ്പോള്‍ ലഭിക്കുന്ന ടിക്കറ്റ് കമ്മീഷന്‍ നിര്‍ത്തലാക്കിയാല്‍ സര്‍ക്കാരിന് ലഭിക്കുന്ന നികുതി പകുതിയായി ചുരുങ്ങും. എന്ന് മാത്രമല്ല വിമാന ടിക്കറ്റുകള്‍ക്ക് അനിയന്ത്രിതമായി വില കൂടുകയും ചെയ്യും.
ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍സികള്‍ക്ക് കമ്മീഷന്‍ നല്‍കേണ്ടതില്ലെന്ന് ആഗോള തലത്തില്‍ തീരുമാനമുണ്ടെങ്കിലും അതത് രാജ്യങ്ങളിലെ ലീഡിംഗ് വിമാന കമ്പനികള്‍ക്ക് മറിച്ച് തീരുമാനിക്കാവുന്നതേയുള്ളു. ഇന്ത്യയില്‍ എയര്‍ ഇന്ത്യയാണ് ഇത്തരം തീരുമാനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.
എയര്‍ ഇന്ത്യ ഇന്ത്യയിലെ ട്രാവല്‍ ഏജന്‍റുമാരോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ എയര്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള തീരുമാനം എടുക്കേണ്ടി വരുമെന്നും പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
|