സര്‍ക്കാരുമായി ധാരണയിലെത്തിയ ആറ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ പ്രവേശന പരീക്ഷയ്ക്ക് അംഗീകാരം നല്‍കണമെന്ന കാര്യം ഈ മാസം 13ന് തീരുമാനിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പ്രവേശന നടപടികള്‍ തുടങ്ങാനായില്ലെങ്കില്‍ സര്‍ക്കാര്‍ പട്ടികയില്‍ നിന്നുള്ള അലോട്ട്‌മെന്‍റിനെ ബാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മാനേജ്മെന്‍റ് അസോസിയേഷന്‍ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തരുതെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവിനെതിരെ മാനേജ്‌മെന്‍റ് അസോസിയേഷനുകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും അംഗീകാരത്തിലും മാത്രമാണ് തങ്ങള്‍ പ്രവേശന പരീക്ഷ നടത്തിയതെന്ന് മാനേജ്‌മെന്‍റ് അസോസിയേഷന്‍റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.
പരീക്ഷ വൈകാനുണ്ടായ കാര്യം കൃത്യമായി മുഹമ്മദ് കമ്മിറ്റിയെ അറിയിച്ചുകൊണ്ടാണ് പ്രവേശന പരീക്ഷ നടത്തിയത്. അതിനാല്‍ പ്രവേശന പരീക്ഷയ്ക്ക് അംഗീകാരം നല്‍കണമെന്ന് മാനേജ്‌മെന്‍റുകള്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് ഇന്ന് വന്നിട്ടുണ്ട്. അതിനാല്‍ ഇടക്കാല ഉത്തരവിനെതിരെയുള്ള ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് എതിര്‍വിഭാഗം വാദിച്ചു.
എന്നാല്‍ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. കഴിഞ്ഞയാഴ്ച ഉണ്ടായ ഇടക്കാല ഉത്തരവിനുള്ള കാരണങ്ങള്‍ മാത്രമാണ് ഇന്ന് ഹൈക്കോടതിയില്‍ ഉണ്ടായതെന്ന് മാനേജ്‌മെന്‍റുകള്‍ വാദിച്ചു. പ്രവേശന കാര്യത്തില്‍ അടിയന്തിരമായി തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ ര്‍ക്കാര്‍ പട്ടികയില്‍ നിന്നും പ്രവേശനം നല്‍കുമെന്ന കാര്യം അവതാളത്തിലാകുമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
ഇതേ തുടര്‍ന്ന് മാനേജ്‌മെന്‍റുകള്‍ നടത്തിയ പ്രവേശന പരീക്ഷയ്ക്ക് അംഗീകാരം നല്‍കണമോയെന്ന പതിമൂന്നാം തീയതി തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷണന്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് വ്യക്തമാക്കുകയായിരുന്നു. കര്‍ണാടകത്തില്‍ ഇങ്ങനെ പ്രവേശനത്തിനു മുന്‍പ് അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
|