കേന്ദ്രപൂളിലേക്ക് അരി നല്‍കുന്ന കരാറില്‍ നിന്നും കഴിഞ്ഞ ജൂണില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയിരുന്നുവെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.
മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു ഈ നടപടിയെന്നും അദ്ദേഹം തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര പൂളിലേക്ക് അരി നല്‍കണമെന്ന കരാര്‍ സംസ്ഥാന സര്‍ക്കാരിന് ദോഷകരമാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് പിന്മാറിയത്. ഇതൊന്നും അറിയാതെയുള്ള രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.
സംസ്ഥാനത്ത് നിന്നും നെല്ല് സംഭരിച്ച് ഒന്നരലക്ഷം ടണ്‍ അരി കേന്ദ്രപൂളിലേക്ക് നല്‍കാമെന്നായിരുന്നു 2005ല്‍ കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനം ഒപ്പുവച്ച കരാര്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒപ്പുവച്ച ഈ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് തുടരേണ്ട എന്ന് മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഈ തീരുമാനം ജൂണില്‍ തന്നെ ഭക്‍ഷ്യമന്ത്രി സി.ദിവാകരന്‍ കേന്ദ്ര സര്‍ക്കാരിനെ എഴുതി അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നെല്ല് സംഭരിച്ച് അരിയാക്കി പൊതുവിപണിയില്‍ വില്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കയറ്റുമതി ചെയ്യുന്ന നാണ്യവിളകള്‍ ഉത്പാദിപ്പിക്കുകയും ഭക്‍ഷയ് ഉത്പാദന കമ്മി നേരിടുകയും ചെയ്യുന്ന സംസ്ഥാനം എന്ന നിലയ്ക്ക് കേന്ദ്ര പൂളില്‍ നിന്നും അരി ലഭിക്കേണ്ടത് കേരളത്തിന്‍റെ നിയമപരമായ അവകാശമാണെന്ന് തോമസ് ഐസക് പറഞ്ഞു. കേന്ദ്രപൂളിലേക്ക് അരി നല്‍കാമെന്നുള്ള കേരളവുമായുള്ള കരാര്‍ കാലഹരണപ്പെട്ടിട്ടില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
ഈ വര്‍ഷം 85,000 ടണ്‍ അരി കേരളം കേന്ദ്ര പൂളിലേക്കു നല്‍കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അരിപ്രശ്നത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
|