സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത സംസ്ഥാനത്ത് നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തി. ഇവിടെ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.
മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് പ്രവേശനം പൂര്‍ത്തിയാക്കിയതെന്ന് കോളജുകള്‍ അറിയിച്ചു. അതേസമയം സര്‍ക്കാരു മാനേജ്‌മെന്‍റുകളുമായി ഉണ്ടാക്കിയ കരാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും. തിരുവല്ല പുഷ്പഗിരി, കോലഞ്ചേരി മലങ്കര, തൃശൂരിലെ അമല, ജൂബിലി എന്നീ മെഡിക്കല്‍ കോളജുകളാണ് പ്രവേശനം പൂര്‍ത്തിയാക്കിയത്.
മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയാണ് ഓഗസ്റ്റ് ആദ്യവാരം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതെന്ന് ക്രിസ്ത്യന്‍ മാനേജ്‌മെന്‍റ് പ്രതിനിധി ജോര്‍ജ് പോള്‍ അറിയിച്ചു. മജുംദാര്‍ കേസില്‍ സുപ്രീംകോടതിയും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദേശവും സമയപരിധിയും പാലിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയിരുന്നു.
മുഴുവന്‍ സീറ്റുകളിലേയ്ക്കും സ്വന്തം നിലയ്ക്കാണ് ഈ മാനേജ്മെന്‍റുകള്‍ പ്രവേശനം നടത്തിയത്. പ്രവേശന പരീക്ഷാ കമ്മിഷണറുടെ ലിസ്റ്റില്‍ നിന്നും പ്ലസ് ടു മാര്‍ക്ക് കൂടി പരിഗണിച്ചാണ് ഈ കോളജുകള്‍ മെറിറ്റ് ലിസ്റ്റ് തയാറാക്കിയത്. മൂന്ന് ലക്ഷം രൂപ മുതലാണ് ഈ കോളജുകള്‍ ഫീസ് ഈടാക്കുന്നത്.
ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിയുടെ മുമ്പാകെ ഈ മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ട ഫീസ് ഘടന തന്നെ ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരുമായി ധാരണയിലെത്തിയ അറ് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഫീസും പ്രവേശന പ്രക്രിയയും ഹൈക്കോടതി അംഗീകരിക്കാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് സ്വാശ്രയ കരാര്‍ വീണ്ടും വരും.
സുപ്രീംകോടതി അംഗീകരിച്ചാല്‍ മാത്രമേ കരാര്‍ നിലവില്‍ വരൂവെന്ന് ഹൈക്കോടതിയും ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയും ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രവേശന പരീക്ഷ അസാധുവാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ആറ് കോളജുകള്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
|