പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുട്ടനാട് പാക്കേജിന് അംഗീകാരം  Search similar articles
കുട്ടനാട് പാക്കേജിന് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കേന്ദ്രമന്ത്രി പ്രിയരഞ്‌ജന്‍ ദാസ്‌ മുന്‍ഷിയാണ്‌ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്‌.

എം.എസ് സ്വാമിനാഥന്‍ ചെയര്‍മാനായ സമിതിയാണ് കുട്ടനാടിന്‍റെ സമഗ്ര കാര്‍ഷിക വികസനത്തിന് 1840 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലായിരുന്നു. കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ പാക്കേജ് അംഗീകരിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ധനമന്ത്രി പി.ചിദംബരം പാക്കേജിന് തടസം നില്‍ക്കുകയായിരുന്നു. ജലവിഭവ മന്ത്രാലയവും ചില തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. 1840 കോടി രൂപയുടെ പകുതി തുക കേന്ദ്ര ജലവിഭവ വകുപ്പാണ് നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാരും പാക്കേജിനായി പണം കണ്ടെത്തേണ്ടി വരും. എന്നാല്‍ മുഴുവന്‍ തുകയും കേന്ദ്രം അനുവദിക്കണമെന്ന ആവശ്യമായിരുന്നു കേരളത്തിന്‍റേത്.

1840 കോടി രൂപയുടെ പദ്ധതി അനുവദിക്കുന്നതോടെ കുട്ടനാടിലെ വിവിധ കാര്‍ഷിക പ്രശ്നങ്ങള്‍ സമഗ്രമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാഭാവിക നീരൊഴുക്ക്‌ പ്രോത്സാഹിപ്പിക്കുക, മലിനീകരണം നിയന്ത്രിക്കുക, പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്തുക എന്നിവയാണ്‌ പാക്കേജ്‌ പ്രകാരം നടപ്പാക്കേണ്ട പദ്ധതികള്‍.

വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ മന്ത്രാലയങ്ങള്‍ക്ക്‌ നല്‍കണം. കുട്ടനാട്‌ ,ആലപ്പുഴ വികസന സമിതികള്‍ രൂപീകരിക്കണം. അവയുടെ കീഴിലായിരിക്കും പദ്ധതി നടപ്പാക്കുക. പാക്കേജിനായി തുടക്കത്തില്‍ കേരളസര്‍ക്കാര്‍ 50 ലക്ഷം രൂപ നീക്കി വെയ്‌ക്കണം. ഇതിനായി നബാര്‍ഡ്‌ അടക്കമുള്ള ബാങ്കുകളില്‍ നിന്ന്‌ സംസ്ഥാനം വായ്‌പയെടുക്കുമെന്നാണ്‌ സൂചന.

നേരത്തെ വിദര്‍ഭ മോഡല്‍ പാക്കേജ്‌ രാജ്യത്തെ 31 കാര്‍ഷികജില്ലകളില്‍ നടപ്പിലാക്കിയപ്പോള്‍ കേരള സംസ്ഥാനത്ത്‌ കാര്‍ഷികമായി പിന്നോക്കം നില്‍ക്കുന്ന ആലപ്പുഴയേയും ഇടുക്കിയേയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ ശക്തമായ പരാതി ഉയര്‍ന്നതോടെയാണ്‌ കുട്ടനാടിന്‍റെ വികസനത്തിന്‌ പാക്കേജ്‌ തയാറാക്കാന്‍ ഡോ. സ്വാമിനാഥന്‌ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്‌.
കൂടുതല്‍
കേന്ദ്ര അവഗണന തുടരുന്നു - വി.എസ്
മൂഴിയാര്‍: വൈദ്യുതി ഉത്പാദനം പൂര്‍ണ്ണതോതിലേക്ക്
പവര്‍ക്കട്ട്: വ്യവസായ മേഖലയ്ക്ക് തിരിച്ചടി
വി.എസിന്‍റെ കിടപ്പുമുറിയുടെ മേല്‍ക്കൂര തകര്‍ന്നു
അഭയകേസ്: വാദം നാലിലേക്ക് മാറ്റി
വ്യവസായശാലകളില്‍ പവര്‍ക്കട്ട്