വിവാദ പുരുഷന്‍ സന്തോഷ് മാധവനെ തെളിവെടുപ്പിനായി പൊലീസ് എറണാകുളം എം.ജി റോഡിലെ ഫെഡറല്‍ ബാങ്കിലെ ശാഖയില്‍ കൊണ്ടുവന്നു.
പൊലീസ് കസ്‌റ്റഡിയില്‍ കോടതി വിട്ടതിന് ശേഷം ഇതാദ്യമായാണ് ഇയാളെ തെളിവെടുപ്പിനായി ഒരിടത്ത് കൊണ്ടുപോകുന്നത്. ഫെഡറല്‍ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള വസ്‌തുക്കളെക്കുറിച്ച് അറിയാനാണ് തെളിവെടുപ്പ്. അശ്ലീല സി.ഡികള്‍ ഉള്‍പ്പടെയുള്ള വസ്‌തുക്കള്‍ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ളതായാണ് വിവരം.
സന്തോഷ് മാധവനെ കാണന്‍ നൂറ് കണക്കിന് ആളുകളാണ് ബാങ്ക് പരിസരത്ത് എത്തിയത്. സന്തോഷ് മാധവനെ കൊണ്ടു വന്നപ്പോള്‍ തന്നെ ജനക്കൂട്ടം ഇയാളെ കളിയാക്കുകയും കൂകി വിളിക്കുകയും ചെയ്തു. ആശ്രമത്തിലെ അന്തേവാസികളായ പെണ്‍കുട്ടികളെ ഉപയോഗിച്ച് നിര്‍മ്മിച്ച നീലചിത്രങ്ങളുടെ സിഡികള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്ന് സന്തോഷ് മാധവന്‍ മൊഴി നല്‍കിയിരുന്നു.
അസിസ്റ്റന്‍റ് കമ്മിഷണര്‍ വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സന്തോഷ് മാധവനെ തെളിവെടുപ്പിനായി കൊണ്ടു വന്നത്. തെളിവെടുപ്പ് വരും ദിവസങ്ങളിലും തുടരും. കൊച്ചിയിലെ ശാന്തിതീരം ആശ്രമത്തിലും ഫ്ലാറ്റിലും തെളിവെടുപ്പിനായി ഇയാളെ കൊണ്ടു പോകും.
സന്തോഷ് മാധവനെതിരെ കൈലാസ് റാവു നല്‍കിയ പരാതിയിലും പോലീസ് അന്വേഷണം തുടങ്ങി. ഇതിനായി സ്‌പെഷല്‍ ബ്രാഞ്ചിലെ ജയചന്ദ്രന്‍ നായര്‍ പാലക്കാട്ടെത്തി. സന്തോഷ് മാധവന്‍റെ രണ്ടാം വിവാഹം നടത്തിയ വകയില്‍ 5.14 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ഇത് ചോദിച്ചപ്പോള്‍ തന്നെ മര്‍ദ്ദിച്ചുവെന്നുമാണ് കൈലാസ് റാവു പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
|