പ്രധാന താള്‍ > വാര്‍ത്ത > വാര്‍ത്താ ലോകം > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
144 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
കോഴ്സ്‌ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനുള്ളില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാത്ത 144 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി ടീച്ചര്‍ ഉത്തരവിട്ടു.

ഡിപ്പാര്‍ട്ട്‌മെന്‍റ് ക്വാട്ടയില്‍ പി.ജി കോഴ്സിന്‌ പ്രവേശനം നേടുകയും ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പഠന കാലയളവില്‍ ശമ്പളം പറ്റുകയും ചെയ്ത്‌ സര്‍വ്വീസില്‍ പ്രവേശിക്കാത്തവര്‍ക്കെതിരെയാണ് നടപടി. ഡോക്ടര്‍മാര്‍ പഠന കാലയളവില്‍ കൈപ്പറ്റിയ ശമ്പളം തിരിച്ചുപിടിക്കാനും ബോണ്ട്‌ അനുസരിച്ച്‌ സേവനം നടത്താത്തതിനുള്ള നഷ്ടപരിഹാരം ഈടാക്കുവാനും ഉത്തരവായിട്ടുണ്ട്‌.

ആരോഗ്യ വകുപ്പ്‌ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറേറ്റും ആരോഗ്യ വകുപ്പ്‌ ഡയറക്ടറേറ്റും ഇതു സംബന്ധിച്ച കണക്കെടുത്തത്‌. 1997ന്‌ ശേഷമുള്ള കാലയളവിലെ കണക്കാണിത്‌. ഇതുവരെ രണ്ട്‌ വകുപ്പുകളിലും ഇതു സംബന്ധിച്ച ഒരു കണക്കും നിലവിലില്ലായിരുന്നു.

സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷം അനധികൃതമായി ജോലിക്ക്‌ ഹാജരാകാത്ത ആരോഗ്യ വകുപ്പിലെ 224 ഡോക്ടര്‍മാരെയും മെഡിക്കല്‍ എജുക്കേഷന്‍ വകുപ്പിലെ 175 ഡോക്ടര്‍മാരെയും നേരത്തെ പിരിച്ചുവിട്ടിരുന്നു. ഈ ഒഴിവുകളിലേക്ക്‌ പുതിയ നിയമനം നടത്താനും നടപടി സ്വീകരിച്ചിരുന്നു.

ഇതിനിടയിലാണ്‌ ശമ്പളം പറ്റി ഉന്നതപഠനം നടത്തിയ ശേഷം തിരികെ പ്രവേശിക്കാത്ത ഡോക്ടര്‍മാരെ കുറിച്ച്‌ മന്ത്രിക്ക്‌ വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ ഇതിന്‍റെ പത്ത്‌ വര്‍ഷത്തെ കണക്ക്‌ എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 1997ന്‌ ശേഷം മെഡിക്കല്‍ കോളജുകളില്‍ നിന്നും ഡിപ്പാര്‍ട്ട്‌മെന്‍റ് ക്വാട്ടയില്‍ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പിജി പഠനം നടത്തിയ 22 ഡോക്ടര്‍മാരാണ്‌ തിരികെ ജോലിയില്‍ പ്രവേശിക്കാത്തത്‌.

ആരോഗ്യവകുപ്പില്‍ നിന്നും 634 ഡോക്ടര്‍മാരാണ്‌ ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങലും പറ്റിക്കൊണ്ട്‌ പി.ജി പഠനം പൂര്‍ത്തിയാക്കിയത്‌. ഇതില്‍ 512 പേര്‍ മാത്രമാണ്‌ തിരികെ ജോലിയില്‍ പ്രവേശിച്ചത്‌. സര്‍ക്കാരുമായി ഉണ്ടാക്കിയ ബോണ്ട്‌ പ്രകാരം ഓരോ ഡോക്ടറും ഏഴ്‌ വര്‍ഷം ചുരുങ്ങിയത്‌ സര്‍ക്കാര്‍ സര്‍വീസില്‍ തുടരണം.

അല്ലാത്ത പക്ഷം വാങ്ങിയ ശമ്പളവും നഷ്ടപരിഹാരവും ഈടാക്കാമെന്നാണ്‌ ബോണ്ടിലെ വ്യവസ്ഥ. ഈ ബോണ്ട്‌ വ്യവസ്ഥകള്‍ ഡോക്ടര്‍മാര്‍ ലംഘിച്ച്‌ മുങ്ങുകയായിരുന്നു.
കൂടുതല്‍
ഭവന-ചേരി വികസന പദ്ധതി: ഉദ്ഘാടനം ഇന്ന്
അപചയത്തിന് കാരണം തട്ടിക്കൂട്ട് തിരക്കഥ- ശ്രീനിവാസന്‍
വിധിയെ സ്വാഗതം ചെയ്യുന്നു - നാരായണന്‍
ബോര്‍ഡ് യോഗം പത്തിന് ചേരണം - കോടതി
കോഴിക്കോട് ഇമാമിനെ മര്‍ദ്ദിച്ചു
മണ്ഡലങ്ങള്‍ തിരിച്ചുകിട്ടണം - ആര്‍.എസ്.പി