ഭര്‍ത്താക്കന്‍മാര്‍ ഖനിയില്‍; പുറത്ത് ഭാര്യമാര്‍ തമ്മിലടി
സാന്റിയാഗോ, വെള്ളി, 3 സെപ്റ്റംബര്‍ 2010( 15:42 IST )
PRO
ചിലിയിലെ കോപ്പിയാപ്പോ ഖനിയില്‍ 700 മീറ്റര്‍ ആഴത്തില്‍ ഒരുമാസമായി കുടുങ്ങിക്കിടക്കുന്ന 33 ഖനി തൊഴിലാളികളുടെ ഭാര്യമാര്‍ നഷ്ടപരിഹാരത്തിനായി പരസ്പരം ഏറ്റുമുട്ടുന്നു. ഖനിയില്‍ കുടുങ്ങിയവര്‍ക്ക് സര്‍ക്കാര്‍ വന്‍തുക നഷ്ടപരിഹാരം പ്രഖ്യാപിച്ചതൊടെയാണ് തൊഴിലാളികളുടെ ഭാര്യമാരെന്ന് അവകാശപ്പെട്ട് നിരവധിപ്പേര്‍ രംഗത്തുവന്നത്. തങ്ങളാണ് ഒന്നാം ഭാര്യയെന്നായിരുന്നു ഖനിയില്‍ കുടുങ്ങിയവരുടേ ബന്ധുക്കള്‍ക്കായി സര്‍ക്കാര്‍ തുറന്ന ക്യാമ്പിലെത്തിയ പലരുടെയും അവകാശവാദം.
ഒടുവില്‍ തര്‍ക്കം മൂത്ത് പലരും കൈയാങ്കളി നടത്തിയെന്ന് റെഡ്ക്രോസ് പ്രവര്‍ത്തക മാര്‍ത്ത ഫ്ലോറസ് പറയുന്നത്. പലരും കുട്ടികളുമായാണ് ക്യാമ്പിലെത്തിയത്. ചിലര്‍ ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയവരാണെങ്കിലും ക്യാമ്പിലെത്തിയിട്ടുണ്ട്. ക്യാമ്പിലെത്ത് മറ്റ് ചിലരുടെ അവകാശവാദം തങ്ങള്‍ ഖനിയില്‍ കുടുങ്ങിയവരുടെ കാമുകിമാരാണെന്നാണ്. എന്തായാലും ഖനിയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തുന്നവരെ കാത്തിരിക്കുന്നത് ഖനിയിലുള്ളതിനേക്കാള്‍ വലിയ ദുരന്തമാണെന്നാണ് സൂചന.
ഓഗസ്റ്റ് അഞ്ചിനുണ്ടായ അപകടത്തിലാണ് എന്‍ജിനിയര്‍മാരും തൊഴിലാളികളുമുള്‍പ്പെടെ 33 പേര്‍ ഖനിയില്‍ കുടുങ്ങിയത്. 32 ചിലിക്കാരും ബൊളീവിയ സ്വദേശിയുമാണ് ഖനിയിലുള്ളത്. ആഗസ്ത് 22നാണ് ഇവരെല്ലാം ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. കമ്പ്യൂട്ടര്‍ സംവിധാനമുള്ള വീഡിയോ ക്യാമറ ഇവരുടെ ദൃശ്യം പകര്‍ത്തി. തങ്ങള്‍ ജീവനോടെ ശേഷിക്കുന്നുവെന്ന സന്ദേശം കടലാസിലെഴുതി ക്യാമറയില്‍ ഘടിപ്പിച്ച് തൊഴിലാളികള്‍ മുകളിലേക്കയച്ചു. ഖനിക്കുള്ളില്‍ 50 ചതുരശ്രമീറ്റര്‍ വരുന്ന ഒരു മുറിയിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്.
ഖനിക്കുള്ളിലുള്ളവരെ പുറത്തെടുക്കാന്‍ ഖനിയിലേക്ക് തുരങ്കം നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാവാന്‍ മൂന്നു നാലു മാസമെങ്കിലും എടുക്കും. ഖനിയിലെ ഒരു വെന്‍റിലേറ്ററിലൂടെയാണ് ഇവര്‍ക്ക് ശ്വാസവായു കിട്ടിയിരുന്നത്. ഇവിടെയുണ്ടായിരുന്ന ജലസംഭരണിയിലെ വെള്ളം പങ്കിട്ടും ഉള്ള ഭക്ഷണത്തില്‍ തൃപ്തരായുമാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തിയത്. ഇവര്‍ക്ക് ഗ്ലൂക്കോസും നിര്‍ജലീകരണം സംഭവിക്കാതിരിക്കാനുള്ള ഗുളികകളും ചെറുവിളക്കുകളും മരുന്നും മറ്റും എത്തിക്കുന്നുണ്ട്