ദൈവത്തെ വെല്ലുവിളിക്കാന്‍ ‘കൃത്രിമജീവന്‍’

വാഷിംഗ്ടണ്‍| WEBDUNIA|
പൂര്‍ണമായും മനുഷ്യനിര്‍മ്മിതമായ ജീവരൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടു. മേരിലന്‍ഡിലെ റോക്ക്‌വില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ജെ ക്രെയ്ഗ് വെന്‍റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് ആദ്യമായി കൃത്രിമജീവരൂപം പരീക്ഷണശാലയില്‍ സൃഷ്ടിച്ചത്. ലോകപ്രശസ്ത ജനിതകശാസ്ത്രജ്ഞനും മാനവജിനോം കണ്ടെത്തുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചവരില്‍ ഒരാളുമായ ഡോ ക്രെയ്‌സ് വെന്‍ററിന്‍റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

ജീവന്‍റെ സൃഷ്ടിക്കാവശ്യമായ ജനിതകകോഡുകള്‍ ഒന്നൊന്നായി പരീക്ഷണശാലയില്‍ കൂട്ടിയിണക്കിയാണ് പുതിയ ജീവരൂപത്തിനായുള്ള ജിനോം ഡോ വെന്‍ററും കൂട്ടരും രൂപപ്പെടുത്തിയത്. ഇങ്ങനെ സൃഷ്ടിച്ച ജിനോം അഥവാ ഒരു ജീവിയുടെ പൂര്‍ണജനിതകസാരം ഒരു ആതിഥേയകോശത്തിലേക്ക് പ്രവേശിപ്പിച്ച് പുതിയ ഏകകോശ സൂക്ഷ്മജീവിയെ സൃഷ്ടിക്കുകയായിരുന്നു.

കൃത്രിമജീവന്‍ പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്നതിന് മുന്നോടിയായി, ഒരു ബാക്ടീരിയം ജിനോം നേരത്തെ ഡോ വെന്‍ററും കൂട്ടരും രൂപപ്പെടുത്തിയിരുന്നു. മാത്രമല്ല, ഒരു ബാക്ടീരിയത്തിന്‍റെ ജിനോം മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയുമെന്നും തെളിയിച്ചു. ഈ രണ്ട് മുന്നേറ്റങ്ങളും കൂട്ടിയിണക്കിയാണ് കൃത്രിമജീവരൂപത്തിന് രൂപംനല്‍കിയത്. ഡോ വെന്‍ററും കൂട്ടരും രൂപംനല്‍കിയ സൂക്ഷ്മജീവിയുടെ ശരീരത്തില്‍ 485 ജീനുകളാണുള്ളത്. ഓരോ ജീനും ഏതാണ്ട് പത്തുലക്ഷം ബേസ് ജോഡികളുപയോഗിച്ച് നിര്‍മിച്ചവയാണ്.

കഴിഞ്ഞ പത്തുവര്‍ഷത്തോളമായി നാലുകോടി ഡോളര്‍ ചെലവിട്ട് നടത്തിയ ഗവേഷണത്തിലാണ് കൃത്രിമജീവന്‍ സൃഷ്ടിക്കാന്‍ അമേരിക്കയിലെ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്. ജനിതകസാങ്കേതിക രംഗത്തെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന ഈ മുന്നേറ്റത്തിന്‍റെ വിവരം പുതിയലക്കം സയന്‍സ് വാരികയിലാണുള്ളത്. എന്നാല്‍, 'സൃഷ്ടിയുടെ റോള്‍' മനുഷ്യന്‍ ഏറ്റെടുത്ത് സൃഷ്ടികര്‍മം ആരംഭിക്കുന്നതിന് എതിര്‍പ്പുമായി വിമര്‍ശകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :