ഇറാഖില്‍ സുരക്ഷാസേനയെ ലക്‍ഷ്യമിട്ട് വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലും വെടിവയ്പ്പിലും 84 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സേനാ, പൊലിസ് ചെക്ക് പോസ്റ്റുകളുടെ നേര്‍ക്ക് അത്യാധുനിക തോക്കുകളുമായി ആക്രമണം നടത്തി ഏഴു സുരക്ഷാ സൈനികരെ വധിച്ചാണ് ആക്രമികള്‍ ആക്രമണ പരമ്പരയ്ക്ക് തുടക്കമിട്ടത്. രാവിലെ ആറുമണിയോടെയായിരുന്നു ആക്രമണം.
ബാഗ്ദാദില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സുവൈറയില്‍ മുസ്‌ലിം പള്ളിക്കു സമീപമുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ 70 പേര്‍ക്കു പരുക്കേറ്റു. ബാഗ്ദാദിന് പടിഞ്ഞാറുള്ള ഫലൂജയിലുണ്ടായ സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.
11 പേര്‍ക്ക് പരുക്കേറ്റു. മൊസൂളിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റവരില്‍ അധികവും സുരക്ഷാ ഉദ്യോഗസ്ഥരാണ്. ഈ വര്‍ഷം ഏപ്രില്‍ 23ന് ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്ന് നടന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.