അവതാരകര്‍ തമ്മിലടി...ലൈവ് ഷോ!

സാന്റോ ഡൊമിന്‍‌ഗൊ| WEBDUNIA|
മൂന്ന് ടെലിവിഷന്‍ അവതാരകരും ഒരു അവതാരകയും തമ്മില്‍ പൊരിഞ്ഞ അടി. സംഭവം നടക്കുന്നത് ലൈവ് പരിപാടി നടക്കുന്നതിനിടയില്‍. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലാണ് അപൂര്‍വമായ ഈ ടെലികാസ്റ്റ് നടന്നത്.

ബുധനാഴ്ച രാത്രി നടന്ന ‘ലോസ് ഡ്യുനോസ് ദെല്‍ സര്‍കൊ’ എന്ന വിവാദ ലൈവ് ഷോയ്ക്ക് ഒരു വനിത ഉള്‍പ്പെടെ നാല് അവതാരകരാണ് ഉണ്ടായിരുന്നത്. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ വിമര്‍ശിച്ചതിന് മറുപടിയായി മൂന്ന് പുരുഷന്‍‌മാരെയും സ്വവര്‍ഗാനുരാഗികള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചതാണ് ‘ലൈവ്’ അടിയില്‍ കലാശിച്ചത്. വെന്യാ കരോലിന എന്ന അവതാരകയെ പുരുഷന്‍‌മാര്‍ വേശ്യ എന്ന് വിളിച്ച് മറുപടി നല്‍കിയപ്പോള്‍ അവര്‍ ക്രെസ്പോ എന്ന അവതാരകനെ ആക്രമിക്കാന്‍ ശ്രമിച്ചു. ക്രെസ്പോയാവട്ടെ അവരെ എടുത്ത് സോഫയിലേക്ക് എറിഞ്ഞു.

അടുത്തതായി മറ്റ് രണ്ട് അവതാരകരായ കാസ്റ്റിലോയ്ക്കും ഡേവിഡിനും നേര്‍ക്ക് ആക്രമണം നടത്താന്‍ കരോലിന ശ്രമം നടത്തി. എന്നാല്‍, അവര്‍ കരോലിനയെ നിലത്തേക്ക് എറിയുകയും തലമുടി വലിച്ചു പിഴുകയും ചെയ്തു. ഇവര്‍ പ്രേക്ഷകര്‍ക്ക് നേര്‍ക്ക് കരോലിനയുടെ പിഴുതെടുത്ത മുടി ഉയര്‍ത്തിക്കാട്ടി ആര്‍ത്തട്ടഹസിക്കുകയും ചെയ്തു.

എന്താലായും ‘എന്റര്‍ടെയിന്‍‌മെന്റ് ആന്‍ഡ് റേഡിയോ ഫോണി’ സമിതിക്ക് ഈ ഷോ അത്ര രസിച്ചില്ല. മൂന്ന് പേരെയും പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് സമിതി ആറ് മാസത്തേക്ക് വിലക്കിയിരിക്കുകയാണ്.

താന്‍ ഒരു സ്ത്രീ എന്ന നിലയിലും മനുഷ്യജീവി എന്ന നിലയിലും ആക്രമണത്തിന് ഇരയായിരിക്കുകയാന്ന് കരോലിന വ്യാഴാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സാന്റോ ഡൊമിന്‍‌ഗൊ ജില്ലാ അധികൃതര്‍ ഉറപ്പ് നല്‍കിയതായി ലാറ്റിന്‍ അമേരിക്കന്‍ ഹെറാള്‍ഡ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :