ബാങ്കോക്ക്, ബുധന്‍, 17 മാര്‍ച്ച് 2010( 18:23 IST )
തായ്‌ലാന്‍ഡ് സര്‍ക്കാരിനെതിരെ സമരമുറയായി രക്താഭിഷേകവും. പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രക്ഷോഭകര്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ പ്രതീകാത്മകമായി രക്താഭിഷേകം നടത്തിയത്.
സ്വന്തം രക്തം പ്ലാസ്റ്റിക് ബാഗുകളിലാക്കി എത്തിയ പ്രക്ഷോഭകരെ പ്രധാനമന്ത്രി അഭിസിത് വെജ്ജാജിവയുടെ വസതിക്ക് മുന്നില്‍ വന്‍ പൊലീസ് സംഘം തടഞ്ഞു. എന്നാല്‍ പൊലീസുമായുള്ള തര്‍ക്കത്തിനൊടുവില്‍ ഏതാനും പേരെ രക്തവുമായി വീടിന്‍റെ മതില്‍ക്കെട്ടിലേക്ക് പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചു. തുടര്‍ന്നാണ് ഇവര്‍ വീടിന്‍റെ ഭിത്തികളിലും മേല്‍ക്കൂരയിലും തറയിലും രക്തം ഒഴുക്കിയത്.
പ്രതിഷേധം അവസാനിച്ച ഉടന്‍ തന്നെ മെഡിക്കല്‍ സംഘം പരിസരം വൃത്തിയാക്കുകയും ചെയ്തു. പിന്നീട് യുഎസ് എംബസിയിലേക്കും പ്രക്ഷോഭകര്‍ എത്തി. തായ്‌ലാന്‍ഡിലെ സ്ഥിതി തങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇവരുടെ പ്രതിനിധികള്‍ക്ക് എംബസിക്ക് അകത്തേക്ക് പ്രവേശിക്കാന്‍ പൊലീസ് വഴിയൊരുക്കി. തുടര്‍ന്ന് എംബസിക്കുള്ളില്‍ കയറിയ പ്രതിനിധികള്‍ യുഎസ് നയതന്ത്ര പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസിലും ഡെമോക്രാറ്റിക് പാര്‍ട്ടി ഹെഡ് ക്വാര്‍ട്ടേഴ്സിലും സമാനമായ രക്തത്യാഗം നടന്നിരുന്നു. രാജ്യത്ത് ഉടന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായുള്ള സമരത്തിന്‍റെ ഭാഗമായിട്ടാണ് ചെങ്കുപ്പായക്കാര്‍ എന്നറിയപ്പെടുന്ന പ്രതിഷേധക്കാര്‍ രക്തത്യാഗം നടത്തിയത്.