ധര്‍മ്മശാല, ബുധന്‍, 10 മാര്‍ച്ച് 2010( 14:04 IST )
PRO
ചൈനയ്ക്കെതിരെ ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ വീണ്ടും ആഞ്ഞടിച്ചു. ബുദ്ധിസത്തെ നശിപ്പിക്കുകയാണ് ചൈനയുടെ ലക്‍ഷ്യമെന്നും ടിബറ്റ് വിഷയം രമ്യതയിലെത്തിക്കാനുള്ള തന്‍റെ എല്ലാ ശ്രമങ്ങളും ചൈന നിരസിക്കുകയാണ് ഉണ്ടായതെന്നും ലാമ ആരോപിച്ചു. ഇന്ത്യയില്‍ അഭയം തേടിയതിന്‍റെ അമ്പത്തിയൊന്നാം വാര്‍ഷികത്തില്‍ ധര്‍മ്മശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുടെ കീഴില്‍ തന്നെ ടിബറ്റിന് ചില കാര്യങ്ങളില്‍ സ്വയംഭരണം നല്‍കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ലാമ കൂട്ടിച്ചേര്‍ത്തു. ടിബറ്റിലെ ജനങ്ങളെ സ്വതന്ത്രമായി സ്വന്തം സംസ്കാരവും ഭാഷയും മതവും പിന്തുടരാന്‍ അനുവദിക്കുന്നതുള്‍പ്പെടെയുള്ള അവകാശങ്ങള്‍ മാത്രമാണിത്.
ടിബറ്റിലെ മഠങ്ങളില്‍ ചൈനീസ് ചരിത്രത്തിലൂന്നിയ വിദ്യാഭ്യാസപദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ചൈനീസ് ഭരണകൂടം ക്യാമ്പെയ്ന്‍ നടത്തിയതായി ദലൈലാമ ചൂണ്ടിക്കാട്ടി. സന്യാസിമാരെയും സന്യാസിനിമാരെയും ജയിലില്‍ എന്ന പോലെയാണ് അവിടെ പാര്‍പ്പിച്ചിരിക്കുന്നത്. സമാധാനത്തില്‍ പഠിക്കാനോ സ്വസ്ഥമായി കഴിയാനോ ഉള്ള അവസരംപോലും അവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.
ചൈനീസ് സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണെങ്കിലും ഇല്ലെങ്കിലും ടിബറ്റില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് ഉടലെടുത്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടിബറ്റിലെ ജനതയ്ക്ക് അല്‍പം സ്വതന്ത്രാവകാശം അനുവദിക്കണമെന്ന ആവശ്യത്തില്‍ ചൈനീസ് ഭരണകൂടവുമായി നടത്തിയ ചര്‍ച്ചകള്‍ ഇപ്പോഴും എങ്ങുമെത്താതെ അവശേഷിക്കുകയാണെന്ന് അദ്ദേഹം വ്യസനത്തോടെ പറഞ്ഞു.
എന്നാല്‍ നിലവിലെ ചൈനീസ് ഭരണകൂടത്തിന്‍റെ നിലപാടുകള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താമസിയാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. സ്ഥിതിക്ക് ഉടന്‍ മാറ്റമുണ്ടായില്ലെങ്കിലും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ലാമ പറഞ്ഞു. നൂറു കണക്കിന് ടിബറ്റന്‍കാര്‍ ലാമയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു.