രണ്ടു നൂറ്റാണ്ടിനിട ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം നാശം വിതച്ച ഹെയ്തിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി 562 ദശലക്ഷം ഡോളര്‍ സമാഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു. ഭൂകമ്പ ബാധിതരായ 30 ലക്ഷം ജനങ്ങള്‍ക്ക് അടുത്ത ആറുമാസവും സഹായമെത്തിക്കുകയാണ് യുഎന്നിന്റെ അടിയന്തിര ലക്‍ഷ്യമെന്ന് യുഎന്‍ ജീവകാരുണ്യ മേധാവി ജോണ്‍ ഹോംസ് പറഞ്ഞു.
ദുരന്തബാധിതര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ മാത്രം 246 ദശലക്ഷം ഡോളര്‍ ആവശ്യമാണെന്ന് ഹോംസ് വ്യക്തമാക്കി. നിലവില്‍ ഹെയ്തിയിലെ പൊതുവിതരണ സമ്പ്രദായം പൂര്‍ണമായും തകര്‍ന്നിരിക്കുയാണെന്ന് യു എന്‍ വിലയിരുത്തി.
ചൊവ്വാഴ്ച ഭൂകമ്പമാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 50000 പേര്‍ കൊല്ലപ്പെടുകയും രണ്ടര ലക്ഷം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന പ്രസിഡന്റിന്റെ കൊട്ടാരം, യുഎന്‍ ആസ്ഥാനം, സ്കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ മന്ദിരങ്ങള്‍, എണ്ണമറ്റ വീടുകള്‍ തുടങ്ങി തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജഡങ്ങള്‍ പുറത്തെടുക്കുന്നത് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
അതേസമയം ഹെയ്തിയ്ക്ക് അടിയന്തിര സഹായമായി ഇന്ത്യ 50 ദശലക്ഷം ഡോളര്‍ സഹായധനം പ്രഖ്യാപിച്ചു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഹെയ്ത്തിക്ക് 10 കോടി ഡോളര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍, യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എന്നിവര്‍ ശനിയാഴ്ച ഹെയ്ത്തിലേക്കു പുറപ്പെടും