ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബ് റഹ്‌മാന്‍ വധക്കേസില്‍ പ്രതികളുടെ വധശിക്ഷ ശരിവച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പ്രതികള്‍ രംഗത്ത്. വധശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാമെന്നതിനാല്‍ അത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനെ സമീപിക്കാന്‍ പ്രതികളുടെ അഭിഭാഷകര്‍ തയ്യാറെടുക്കുന്നത്.
വ്യാഴാഴ്ചയാണ് മുജീബ് റഹ്‌മാന്‍റെയും കുടുംബത്തിന്‍റെയും കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചത്. കൊലപാതകം നടത്തിയതിന് ശിക്ഷ ആവശ്യമാണ്, പക്ഷേ നിയമം അനുസരിച്ചുള്ള വിചാരണയ്ക്ക് ശേഷമായിരിക്കണം അത് - അഭിഭാഷകനായ അബ്ദുള്ള അല്‍ മാമുന്‍ പറയുന്നു.
“പ്രസിഡന്‍റ് മുജിബ് റഹ്‌മാന്‍ കമാന്‍ഡര്‍ - ഇന്‍ - ചീഫായിരുന്നു. അതിനാല്‍ സൈനിക നിയമങ്ങള്‍ അനുസരിച്ചാണ് പ്രതികളെ വിചാരണ ചെയ്യേണ്ടത്” - അഭിഭാഷകര്‍ പറയുന്നു. അതേസമയം, മുജീബ് റഹ്‌മാന്‍ വധക്കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ബംഗ്ലാദേശിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
ധാക്ക കോടതി 1998ല്‍ വിധിച്ച വധശിക്ഷയാണ് ഇപ്പോള്‍ സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്. 12 പ്രതികള്‍ക്കാണ് ധാക്ക കോടതി വധശിക്ഷ വിധിച്ചിരുന്നത്. ഇവരില്‍ ഏഴുപേര്‍ മറ്റ് രാജ്യങ്ങളില്‍ അഭയം തേടുകയാണുണ്ടായത്. ശേഷിക്കുന്ന അഞ്ചുപേര്‍ ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ അപ്പീലുകള്‍ കോടതി തള്ളുകയാണുണ്ടായത്. 1975 ആഗസ്ത് 15ന് സൈനിക അട്ടിമറിക്കിടെയാണ് മുജീബ് റഹ്‌മാനും കുടുംബവും അതിദാരുണമായി കൊലചെയ്യപ്പെട്ടത്.