ലഷ്കര്‍ ഇ തോയിബയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പിടികൂടിയ അമേരിക്കന്‍ പൌരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി സ്ഥിരമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് എഫ്‌ബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലഷ്കറില്‍ നിന്ന് പരിശീലനം നേടുന്നതിനായിരുന്നു ഹെഡ്‌ലിയുടെ ഈ യാത്രകളെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കഴിഞ്ഞ മാസം മൂന്നിന് ചിക്കാഗോയിലെ ഒ ഹെയര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഹെഡ്‌ലിയെയും കൂട്ടുകാരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെയും എഫ്‌ബിഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫിലാഡെല്‍ഫിയയിലേക്കുള്ള യാത്രയ്ക്ക് എത്തിയതായിരുന്നു ഹെഡ്‌ലി. അവിടെ നിന്നും പാകിസ്ഥാനിലേക്ക് പോകാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇന്ത്യയിലും ഹെഡ്‌ലിയെ ഉപയോഗിച്ച് സ്ഫോടനം നടത്താന്‍ ലഷ്കര്‍ പദ്ധതിയിട്ടിരുന്നതായി എഫ്‌ബിഐ വെളിപ്പെടുത്തിയിരുന്നു.
ദാവൂദ് ഗിലാനി എന്നായിരുന്നു ഹെഡ്‌ലി അറിയപ്പെട്ടിരുന്നത്. കൂട്ടുകാരന്‍ റാണയുടെ ഉടമസ്ഥതയിലുള്ള ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വ്വീസസിന്‍റെ പ്രതിനിധിയായിട്ടായിരുന്നു ഹെഡ്‌ലി പരിചയപ്പെടുത്തുക. ഫസ്റ്റ് വേള്‍ഡിന് വേണ്ടി ഇയാള്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഹെഡ്‌ലിയുടെ ഇ മെയില്‍ സന്ദേശങ്ങളിലും ഫോണ്‍ സംഭാഷണങ്ങളിലും വ്യക്തമായതായി എഫ്‌ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ മറ്റൊരു സ്ഥാപനത്തിലും ഇയാള്‍ ജോലി ചെയ്തതായി ഇതുവരെ വ്യക്തമായിട്ടില്ല.
2008 മുതല്‍ നിരവധി തവണ പാകിസ്ഥാനിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഹെഡ്‌ലി വിമാനയാത്ര നടത്തിയിരുന്നു. ഇതിന്‍റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാകിസ്ഥാനിലെ കറാച്ചിയിലേക്കും ലാഹോറിലേക്കും നിരവധി തവണ ഹെഡ്‌ലി ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. പാക് സന്ദര്‍ശനവേളയില്‍ ലഷ്കറിന് സ്വാധീനമുള്ള ഗോത്രമേഖലകളും ഹെഡ്‌ലി സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.