കനത്ത സുരക്ഷാ വലയത്തില്‍ ചൈനയിലെ ഉറുംകിയിലെ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു. നിരവധി യൂഗുര്‍ മുസ്ലീങ്ങള്‍ ഇന്ന് പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ അഞ്ചിന് യൂഗുര്‍ മുസ്ലീങ്ങളും ഹാന്‍ ചൈനീസ് വിഭാഗവും തമ്മിലുണ്ടായ വശീയ കലാപത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ പ്രാര്‍ത്ഥന അനുവദിച്ചിരുന്നില്ല.
ഉറുംകിയിലെ 433 പള്ളികള്‍ വെള്ളിയാഴ്ച തുറന്നതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രധാന പള്ളിയായ വൈറ്റ് മോസ്കിന്‍റെ സുരക്ഷയ്ക്കായി 200 അര്‍ധ സൈനികരെയാണ് സജ്ജമാക്കിയത്. അസ്വാഭാവികമായി ഒന്നും ഉണ്ടായില്ലെന്നും വിശ്വാസികള്‍ പ്രാര്‍ത്ഥന കഴിഞ്ഞ് സമാധാനപരമായി മടങ്ങിയതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കലാപത്തില്‍ 192 പേര്‍ കൊല്ലപ്പെടുകയും 1721 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 881 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയിലാണ്. 331 ഷോപ്പുകളും 627 വാഹനങ്ങളും കലാപകാരികള്‍ അഗ്നിക്കിരയാക്കി.
അതേസമയം കലാപത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണം ചൈന പൂര്‍ത്തിയാക്കി. കലാപത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവര്‍ക്കെതിരെ ഉടന്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്ന് ഷിന്‍ജിയാങ് ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു. |