പാകിസ്ഥാന്‍ മുന്‍പ്രസിഡന്‍റ് പര്‍വേസ് മുഷാറഫ് സഞ്ചരിച്ച വിമാനം റാഞ്ചാന്‍ ശ്രമിച്ച കേസില്‍ പി എം എല്‍ - എന്‍ നേതാവ് നവാസ് ഷെരീഫിനെ പാക് സുപ്രീം കോടതി കുറ്റവിമുക്തനാക്കി. പത്ത് വര്‍ഷം മുന്‍പുള്ള കേസാണ് കോടതി തള്ളിയത്. ഷെരീഫിനെതിരെ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് നാസിര്‍ ഉല്‍ - മുല്‍ക്കിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് കേസില്‍ വാദം കേട്ടത്. ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരി വീണ്ടും സുപ്രീകോടതി ജഡ്ജിയായി അധികാരമേറ്റ ശേഷം ഷെരീഫ് കീഴ്ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. കേസില്‍ ഭീകരവിരുദ്ധ കോടതി ഷെരീഫിനെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
1999 ഒക്‌ടോബര്‍ 12നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൈനിക മേധാവിയായിരുന്ന മുഷറഫ് സഞ്ചരിച്ച വിമാനം കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഷെരീഫ് വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്നാരോപിച്ച് മുഷറഫ് ഭീകരവിരുദ്ധ കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഷെരീഫിനെ അട്ടിമറിച്ച് അധികാരം കൈക്കലാക്കിയ മുഷറഫ് അദ്ദേഹത്തെ സൌദിയിലേക്ക് നാടുകടത്തി.
2007ലാണ് ഷെരീഫ് പാകിസ്ഥാനില്‍ തിരിച്ചെത്തിയത്. പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി എന്നിവര്‍ ഷെരീഫിനെ അഭിനന്ദനമറിയിച്ചു. ഷെരീഫിനെ കുറ്റവിമുക്തനാക്കിയ നടപടി ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് അദ്ദേഹത്തിനയച്ച സന്ദേശത്തില്‍ ഗീലാനി പറഞ്ഞു. ഷെരീഫിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള വാതില്‍ തുറന്നതായി സര്‍ദാരി അഭിപ്രായപ്പെട്ടു. |