പ്രസിഡന്‍റായി അധികാരമേറ്റെടുത്തതിനുഷമുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ആദ്യ വന്‍സൈനിക നടപടിയ്ക്ക് അഫ്ഗാനിസ്ഥാനില്‍ തുടക്കമായി. താലിബാനെ പൂര്‍ണമായും തുടച്ചു നീക്കുക എന്ന ലക്‍ഷ്യത്തോടെ അമേരിക്കന്‍ സേന വന്‍ സന്നാഹവുമായി താലിബാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന പ്രദേശങ്ങളിലേക്ക് വ്യാഴാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെ നീക്കം ആരംഭിച്ചു.
ദക്ഷിണ അഫ്ഗാനിസ്ഥാനിലെ താലിബാന്‍റെ ശക്തി കേന്ദ്രമായ ഹെല്‍മന്ദ് പ്രവിശ്യയിലേക്കാണ് ആയിരത്തോളം അമേരിക്കന്‍ സൈനികരും അഫ്ഗാന്‍ സൈനികരും ഉള്‍പ്പെടുന്ന സഖ്യ സേനാ സംഘം വന്‍ ആയുധ സന്നാഹത്തോടെ നീങ്ങുന്നത്. ലോകത്തില്‍ ഏറ്റവുമധികം കറുപ്പ് ഉല്‍പാദിപ്പിക്കുന്ന പ്രദേശം കൂടിയാണ് ഹെല്‍മന്ദ്.
നാലായിരത്തോളം നാവികരും 650 അഫ്ഗാന്‍ സൈനികരും നാറ്റോയുടെ വ്യോമസേനയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് അമേരിക്കന്‍ സൈനിക വക്താവ് അറിയിച്ചു. ഹെല്‍മന്ദ് നദീ തടത്തില്‍ നിന്ന് താലിബാനെ പൂര്‍ണമായും തുടച്ചു നീക്കുക എന്നതാണ് സഖ്യ സേനയുടെ പ്രധാന ലക്‍ഷ്യം.
സൈന്യത്തിന്‍റെ ശേഷിയും നീക്കത്തിന്റെ വേഗതയും കൊണ്ട് മുമ്പുണ്ടായിരുന്ന പോരാട്ടങ്ങളില്‍ നിന്നു വ്യത്യസ്‌തമാണ് ഇപ്പോഴത്തേതെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ലാരി നിക്കോള്‍സണ്‍ പറഞ്ഞു. കഴിഞ്ഞ് ആഴ്ച ബ്രിട്ടീഷ് സേന ഹെല്‍മന്ദ് പ്രവിശ്യയിലേക്ക് സമാനമായ ചെറു നീക്കങ്ങള്‍ നടത്തിയിരുന്നു.
ഓഗസ്റ്റ് 20ന് നടക്കുന്ന അഫ്ഗാന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുമ്പ് നദീതടത്തില്‍ നിന്നു താലിബാനെ പൂര്‍ണമായും ഒഴിപ്പിക്കുകയാണ് യുഎസ് സംയുക്‌ത സേനയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിനു മുമ്പ് അഫ്ഗാനിലേക്ക് അമേരിക്ക 21,000 സൈനികരെ പുതുതായി നിയോഗിച്ചിരുന്നു. ഇതൊടെ അമേരിക്കയിലുള്ള അഫ്ഗാന്‍ സൈനികരുടെ എണ്ണം 68000 ആയി. |