മൈക്കല്‍ ജാക്സന്‍റെ മരണം സംബന്ധിച്ചുള്ള ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ജാക്സന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മരണസമയത്ത് ജാക്സന്‍റെ വയറ്റില്‍ ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നും ഗുളികകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വെറും അസ്ഥികൂടം മാത്രമായിരുന്നു ജാക്സണ്‍ എന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്.
അവസാന നാളുകളില്‍ ജാക്സണ്‍ തീര്‍ത്തും അവശനായിരുന്നു എന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് ദി സണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ജാക്സണ്‍ കഷണ്ടിയായിരുന്നു എന്നും വാരിയെല്ല് ഒടിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. തുടയിലും ചുമലിലും പിന്‍ഭാഗത്തുമെല്ലാം വേദനാ സംഹാരികള്‍ കുത്തിവച്ചതിന്‍റെ പാടുകളായിരുന്നു. വര്‍ഷങ്ങളായി ദിവസവും മൂന്ന് നേരമെങ്കിലും വേദന ഇല്ലാതാക്കാനുള്ള കുത്തിവയ്പ്പ് എടുത്തതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതായി സണ്‍ പറയുന്നു.
വളരെ മെലിഞ്ഞ അവസ്ഥയിലായിരുന്നു ജാക്സണ്‍. വളരെ മോശപ്പെട്ട ആരോഗ്യ സ്ഥിതിയായിരുന്നു അദ്ദേഹത്തിന്‍റേത്. ഹൃദയാഘാതത്തിന് മുന്‍പ് വേദന നിലയ്ക്കാനുള്ള കുത്തിവയ്പ്പ് നടത്തിയിരുന്നു എന്നും ഗുളികകളുടെ അതിപ്രസരം മൂലം ജാക്സന്‍റെ വയര്‍ ഭാഗികമായി തകര്‍ന്നുപോയതായും ഡോക്ടര്‍മാര്‍ കണ്ടെത്തിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. മരണ സമയത്ത് ജാക്സണ്‍ വിഗ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്.
ജാക്സന്‍റെ ഹൃദയത്തിന് മുകളിലും സമീപത്തുമായി കുത്തിവയ്പ്പ് നടത്തിയതിന്‍റെ നാല് പാടുകളുണ്ട്. മൂന്ന് കുത്തിവയ്പ്പുകളും ഹൃദയ ഭിത്തിയിലാണ് തുളച്ചുകയറിയത്. കാല്‍മുട്ടിലും കണങ്കാലുകളിലും മുറിവുള്ളതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പ്ലാസ്റ്റിക് സര്‍ജറികള്‍ കൊണ്ട് വികൃതമായ മുഖവും മൂക്കുമായിരുന്നു ജാകസണ് ഉണ്ടായിരുന്നത്. മൂക്കിന്‍റെ പാലം ഒടിഞ്ഞതും വലതുവശം ഭാഗികമായി തകര്‍ന്നതും ആയിരുന്നു.
മരിക്കുന്നതിന് മുന്‍പ് ജാക്സണ് വേദനാ സംഹാരി നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഡോക്ടര്‍ കൊണര്‍ഡ് മുറെ അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍ ഈ വാദം തള്ളിക്കളയാന്‍ പ്രേരിപ്പിക്കുന്നതാണ് ജാക്സന്‍റെ ദേഹത്ത് കണ്ടെത്തിയ പാടുകള്‍. വേദനാസംഹാരികളുടെ അമിതമായ ഉപയോഗം മൂലമാണ് ജാക്സണ്‍ മരിച്ചതെന്നാണ് അദ്ദേഹത്തിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഇക്കാര്യം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. |