പാകിസ്ഥാനിലെ വടക്ക് - പടിഞ്ഞാറന്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ സ്വാതിലെ താലിബാന്‍ കമാന്‍ഡര്‍ മൌലാന ഫസലുള്ള കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത സൈന്യം നിഷേധിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജിയോ ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫസലുള്ള അടക്കമുള്ള താലിബാന്‍ നേതാക്കളെ വധിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
വടക്ക് - പടിഞ്ഞാറന്‍ പ്രവിശ്യാ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി ഇഫ്തിക്കര്‍ ഹുസൈന്‍ ആണ് വ്യാഴാഴ്ച ഫസലുള്ള സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അറിയിച്ചത്. ഫസലുള്ളയുടെ തലയ്ക്ക് സര്‍ക്കാര്‍ 50000 ഡോളര്‍ വിലയിട്ടതിന് തൊട്ടു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന വന്നത്.
21 പ്രധാന താലിബാന്‍ നേതാക്കളെ പിടിച്ച് നല്‍കുന്നവര്‍ക്കാണ് പ്രാദേശിക സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്. ഹാജി മുസ്ലിം ഖാന്‍റെ തലയ്ക്ക് നാല് കോടി രൂപയും മറ്റൊരു നേതാവായ നായിബ് അമീര്‍ ഷാ ദോറനെ പിടിച്ച് നല്‍കുന്നവര്‍ക്ക് അഞ്ച് കോടിയും ആണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് താലിബാന്‍ നേതാക്കളെ പിടിച്ചു നല്‍കുന്നവര്‍ക്ക് പാകിസ്ഥാന്‍ പാരിതോഷികം പ്രഖ്യാപിച്ചത്.
അതേസമയം സ്വാതില്‍ സൈനിക നടപടി ഇപ്പോഴും തുടരുകയാണ്. 1200 താലിബാന്‍ പോരാളികളെ വധിച്ചതായാണ് സൈന്യം അറിയിച്ചിരിക്കുന്നത്. പ്രവിശ്യയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ സ്വതന്ത്രമായ റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല. 70 സുരക്ഷാ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. |