പാകിസ്ഥാന്‍ പ്രസിഡന്‍റ് പര്‍വേസ് മുഷറഫ് രാജി തീരുമാനം പ്രഖ്യാപിച്ചു. രാജിവയ്ക്കാന്‍ സമ്മര്‍ദ്ദമേറിയതിനെ തുടര്‍ന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം രാജി തീരുമാനം പ്രഖ്യാപിച്ചത്.
പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ മുഷറഫിന്‍റെ ഇംപീച്ച്‌മെന്‍റ് പ്രമേയം ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് രാജി പ്രഖ്യാപനം. നേരത്തെ, തനിക്കെതിരെ കുറ്റപത്രങ്ങളൊന്നും നിലനില്‍ക്കില്ല എന്ന വാദമായിരുന്നു മുഷറഫിന്‍റേത്.
താന്‍ എറ്റവും പ്രധാനപ്പെട്ട തീരുമാനം പ്രഖ്യാപിക്കും എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഈശ്വരന്‍ തന്നോടൊപ്പം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ എട്ട് വര്‍ഷം പാകിസ്ഥാന്‍ സങ്കീര്‍ണ്ണമായ അവസ്ഥകളില്‍ കൂടിയാണ് കടന്ന് പോയതെന്ന് മുഷറഫ് പറഞ്ഞു. ഈ അവസ്ഥകളെ വിജയകരമായി നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
“ഞാന്‍ രാജ്യത്തിന്‍റെ ഭരണ നേതൃത്തില്‍ 1999ല്‍ എത്തുമ്പോള്‍ കാര്യങ്ങള്‍ താറുമാറായ അവസ്ഥയിലായിരുന്നു. രാജ്യം ഭീകര പട്ടികയില്‍ ഉള്‍പ്പെടുന്ന അവസ്ഥയായിരുന്നു. എട്ട് വര്‍ഷം കഠിനമായി പരിശ്രമിച്ചതിന്‍റെ ഫലമായി വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞു”- മുഷറഫ് പറഞ്ഞു.
ഏത് കാര്യം പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴും രാജ്യത്തെയും ജനങ്ങളെയും താന്‍ സ്മരിച്ചിരുന്നുവെന്ന് മുഷറഫ് പറഞ്ഞു. ‘ആദ്യം പാകിസ്ഥാന്‍’ എന്നതായിരുന്നു തന്‍റെ മുദ്രാവാക്യമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
നിലവില്‍ രാജ്യത്തെ ഭരണം നിര്‍വഹിക്കുന്നവരെ മുഷറഫ് നിശിതമായി വിമര്‍ശിച്ചു. എപ്പോഴും രാജ്യത്തിലുപരി സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നെതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരെ വ്യാജമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും മുഷറഫ് പറഞ്ഞു. പാകിസ്ഥാനികളെ നിലവിലെ ഭരണകര്‍ത്താക്കള്‍ ചതിക്കുകയാണ്.
താന്‍ ഒരിക്കലും രാഷ്ട്രീയ വൈരം പുലര്‍ത്തിയിട്ടില്ലെന്നും മുഷറഫ് പറഞ്ഞു. തന്‍റെ ഭരണത്തില്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ സമ്പദ് വ്യവസ്ഥ വീണ്ടും പിന്നോക്കം പോയി.
ഇനിയെന്ത്?
അതിനിടെ, റാവല്‍പിണ്ടി വിമാനത്താവളത്തില്‍ സൌദി വിമാനം മുഷറഫിനെ കാത്ത് കിടപ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുഷറഫ് സൌദിയില്‍ അഭയം തേടിയേക്കുമെന്നും കരുതുന്നുണ്ട്. മുഷറഫിന് അഭയം നല്‍കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
മുഷറഫ് തുര്‍ക്കിയിലേക്ക് പോയേക്കുമെന്നും അഭ്യൂഹമുണ്ട്. മുഷറഫ് 1999ല്‍ ആണ് രക്തരഹിത സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചത്. പിന്നീട് കഴിഞ്ഞ നവംബറില്‍ രാജ്യത്ത് അടിയന്താരാവസ്ഥ ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം പട്ടാള മേധാവിയുടെ പദവി ഉപേക്ഷിച്ച് പ്രസിഡന്‍റാവുകയായിരുന്നു.
|