അത്യാവശ്യമായാല്‍ ഉത്തര കൊറിയയുമായി രഹസ്യ ചര്‍ച്ചയ്‌ക്ക് വരെ തയ്യാറാണെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രി മസഹികോ കൊമുറ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രമായ രഹസ്യങ്ങളില്‍ പ്രാഥമിക ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴാണ് കൊമുറ എന്‍ എച്ച് കെ ടെലിവിഷനില്‍ ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ കൊറിയയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. നയതന്ത്ര ചര്‍ച്ചകളില്‍ കൊറിയന്‍ ഏജന്‍റുകള്‍ തട്ടിയെടുത്ത ജപ്പാന്‍ കാരുടെ കാര്യത്തിനു ജപ്പാന്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സെപ്തംബറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് കാര്യമായ പുരോഗതി ഉണ്ടായില്ല.
എന്തു വന്നാലും വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കന്‍ കൊറിയ തട്ടിയെടുത്ത ജപ്പാന്‍കാരെ സംബന്ധിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കണമെന്ന നിര്‍ദ്ദേശത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജപ്പാന്‍. ഇത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അടുത്ത തവണ ചര്‍ച്ച ചെയ്യാമെന്നു വീണ്ടും ധാരണയാകുകയായിരുന്നു.
തട്ടിയെടുത്തെന്നു കരുതുന്ന ജപ്പാന്‍കാര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും കൊമുറ പറഞ്ഞു ഉത്തര കൊറിയ ആരോപണ വിധേയമാകുന്ന 13 ജപ്പാന്‍ കാരുടെ തിരോധനം സംബന്ധിച്ച വാര്‍ത്തകളില്‍ അഞ്ചു പേര്‍ മാത്രമെ ജീവിച്ചിരുപ്പുള്ളെന്നും എട്ടു പേര്‍ മരണമടഞ്ഞെന്നും കൊറിയ വാദിക്കുന്നുണ്ട്.
എന്നാല്‍ ഇവരെ സംബന്ധിച്ച വ്യക്തമായ വിവരം നല്‍കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജപ്പാന്‍. അതിനു പുറമെ മറ്റു നാലു ജപ്പാന്‍ കാരെ കൂടി കൊറിയ തട്ടിയെടുത്തതായി ജപ്പാന്‍ ആരോപിക്കുന്നുണ്ട്. കൊറിയന്‍ പ്രതിനിധി സോംഗ് ഇല്ലും ജപ്പാന്‍ വിദേശകാര്യ വകുപ്പിന്‍റെ ഒരു ഡയറക്ടര്‍ യമാദയും ചര്‍ച്ചയ്‌ക്കായി ചൈനയിലെ ഷെംഗ്യാങ്ങില്‍ എത്തിയതായും ഇവര്‍ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടതായിട്ടുമാണ് ക്യോഡോ റിപ്പോര്‍ട്ട് ചെയ്തത്.
|